Saturday, December 19, 2015

ക്രിസ്തുമസ് ആഘോഷങ്ങളും സാന്താക്ലസും



ക്രിസ്തുമസ് ആഘോഷങ്ങളും സാന്താക്ലസും

ക്രിസ്തുമസ് ദൈവപുത്രനായ    ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ, മനുഷ്യാവതാരത്തിന്റെ ,ഓർമ്മ പുതുക്കലാണ് .
ദൈവ പുത്രനായ ക്രിസ്തു ജനിച്ചത് ഒരു കാലിത്തൊഴുത്തിലാണ് ഇല്ലായ്മയുടെ,ദാരിദ്ര്യത്തിന്റെ പ്രതീകമാണ് ആ തൊഴുത്ത്.
അവിടേയ്ക്ക് ആദ്യമെത്തിയ സന്ദർശകർ നിഷ്കളങ്കരും ഗ്രാമീണരുമായ ആട്ടിടയരാണ്.
പിന്നീടാണ് മൂന്നു രാജാക്കന്മാർ കാഴ്ച ദ്രവ്യങ്ങൾ സമർപ്പിക്കാനെത്തുന്നത്.
ദാരിദ്ര്യം, ഇല്ലായ്മ, കൊടുക്കൽ, വാങ്ങൽ ഇതാണ് ക്രിസ്മസ് നല്കുന്ന സന്ദേശം .അന്യോന്യം പങ്കു വയ്ക്കുന്നതിലൂടെയാണ് ഈ സന്ദേശം നാം പ്രാവർത്തികമാക്കേണ്ടത്‌.
സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ സർവ്വോപരി   സന്തോഷത്തിന്റെ പങ്കു വയ്ക്കലാണ് ഈ കാലയളവിൽ
അനുഷ്ഠിക്കേണ്ടത് . പരസ്പരം യുദ്ധം ചെയ്യുന്ന, കലഹിക്കുന്ന
രാജ്യങ്ങൾ  പോലും വെടി നിർത്തലിലൂടെ   ക്രിസ്തുമസ് ദിനങ്ങളിൽ സമാധാനം സംജാതമാക്കുന്നത് നാം കാണാറുണ്ടല്ലോ?

ക്രിസ്മസ് സമ്മാനപ്പൊതികൾ  നൽകാൻ  വീട് വീടാന്തരം കയറിയിറങ്ങുന്ന
സാന്താക്ലസ് എന്ന ക്രിസ്മസ് പപ്പാ നൽകുന്ന സന്ദേശവും പരസ്പരം സന്തോഷവും സമാധാനവും പങ്കുവയ്ക്കൂ എന്നതാണ്
ക്രിസ്മസും സാന്താക്ലസും
ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പ്രതീകങ്ങളാണ്
ക്രിസ്മസ് നക്ഷത്രം ,ക്രിസ്മസ് ട്രീ , , ക്രിസ്തുമസ് കാരോൾ സാന്താക്ലസ് എന്നിവ.
ചുവന്ന നീളൻ മേൽക്കുപ്പായവും  കിന്നരി തൊപ്പിയും വെളുത്ത താടിയും കുടവയറും ഉള്ള പ്രസന്ന വദനനും മനം നിറഞ്ഞ  നിഷ്കളങ്ക ചിരിയുമായി എത്തുന്ന കുട്ടികളുടെ ക്രിസ്തുമസ് അപ്പൂപ്പനാണല്ലോ ,ക്രിസ്തുമസ് കാരോൾ ഗാനങ്ങൾ ആലപിച്ചെത്തുന്ന സംഘത്തിലെ പ്രധാന ആകർഷണം.

സെയിന്റ് നിക്കോളാസ് (St.Nicholas ) ആണ്  ക്രിസ്തുമസ് ഫാദർ, സാന്താക്ലസ്സ് എന്നൊക്കെ അറിയപ്പെടുന്ന കഥാപാത്രത്തിനു പ്രചോദനമായ വ്യക്തിത്വം

ക്ലെമെന്റ് മൂർ  രചിച്ച  "എ വിസിറ്റ് ഫ്രം സെന്റ്‌ നികോളാസ്"  ( A Visit from St. Nicholas - By Clement Clarke Moore  1823,)  എന്ന കവിതയെ ആസ്പദമാക്കി തോമസ്‌ നാസ്റ്റ്(Thomas Nast)  വരച്ച കാർട്ടൂണിൽ നിന്നാണ് ഇന്നത്തെ സാന്താക്ലസിന്റെ രൂപം  ആദ്യമായി ഇംഗ്ലണ്ടിൽ ആവിഷ്കരിക്കപ്പെട്ടത് .

അത്  ചുരുക്കി ,സിന്റെർക്ലസ് (Sinterklaus)എന്നാക്കി ഡച്ചുകാരിൽ  നിന്ന് എന്നാൽ ഡച്ചുകാരത്  സിന്റ് നികോളാസ് (Sint Nikolas) എന്നും പിന്നീട് അമേരിക്കർ അത് കടമെടുത്തു അവരുടെ "സാന്തക്ലസ്" ആക്കി വീണ്ടും അതിനെ "സാന്താ" എന്ന് ചുരുക്കിപ്പറഞ്ഞുതുടങ്ങി .
സാന്താക്ലസ് എന്ന ക്രിസ്തുമസ് അപ്പൂപ്പൻ പഴയ കെട്ടു കഥകളിൽ വേരൂന്നി, ക്രൈസ്തവ പാരമ്പര്യത്തിൽ പടർന്നു പന്തലിച്ചു, ആധുനിക കാലഘട്ടത്തിലും വർണ്ണപ്പൂക്കൾ ചൂടി നിൽക്കുന്ന ഒരു സങ്കൽപ കഥാപാത്രമാണ്
സെന്റ്‌ നികോളാസ് എന്ന ബിഷപ്പിന്റെ പേരാണ് സാന്താ കഥകളിൽ കൂടുതൽ പ്രാമുഖ്യമുള്ളത്.സമ്മാനങ്ങൾ നല്കുന്ന വിശുദ്ധ കഥാ പാത്രമാണ് അദ്ദേഹം .
ഇന്നത്തെ തുർക്കിയിലുള്ള മിർര  എന്ന പ്രദേശത്തെ ക്രിസ്ത്യൻ ബിഷപ്പ് ആയിരുന്നു (15 മാർച്ച്‌  270 – 6 ഡിസംബർ  343) സെന്റ്‌ നികോളാസ്.പാവങ്ങള്ക്ക് സഹായം നൽകുന്നതിൽ അദ്ദേഹം ദത്ത ശ്രദ്ധനായിരുന്നത്രേ! ,അദ്ദേഹത്തിൻറെ മരണ ശേഷം സമ്മാനങ്ങൾ നല്കുന്ന ഒരു ഐതീഹ കഥാപുരുഷനായി അദ്ദേഹം അറിയപ്പെട്ടു
തുടങ്ങി.
അതിൽ പ്രചുര പ്രചാരം സിദ്ധിച്ച ഒരു കഥ വിവരിയ്ക്കട്ടെ
അതീവ ദരിദ്രനായ ഒരുവന് മൂന്നു പെണ്മക്കളാണുണ്ടായിരുന്നത് .നല്ല സമ്പത്ത് നൽകിയില്ലെങ്കിൽ നല്ല വിവാഹ ബന്ധം ലഭിക്കില്ലായിരുന്നു ഇന്നത്തെപ്പോലെ തന്നെ അക്കാലത്തും .  സുരക്ഷിതമായി വിവാഹം കഴിപ്പിച്ചില്ലെങ്കിൽ അവരെ അടിമകളാക്കേണ്ടി  വരുമായിരുന്നു അതിനാൽ ആ വൃദ്ധ പിതാവ് സെന്റ്‌ നിക്കോളാസിനോട് അപേക്ഷിച്ചു. ഓരോ മകളുടെയും വിവാഹ പ്രായമായപ്പോൾ അദ്ദേഹത്തിനു ഓരോ പണക്കിഴി ലഭിയ്ക്കയും അതിനാൽ ആ പെണ്‍കുട്ടികളുടെ വിവാഹം മാന്യമായി നടത്തുവാനും ആ പിതാവിന് കഴിഞ്ഞു .സ്വർണ്ണ നാണയക്കിഴി ജാനാലയിലൂടെ ആരോ എറിഞ്ഞു കൊടുത്തത് ശിശിരകാലത്ത് ചിമ്മിനിക്കടുത്തു ഉണക്കാൻ വിരിച്ചിരുന്ന സോക്സിനുള്ളിലാണ് വീണതത്രേ !
ഈ കഥയിൽ നിന്നാണ് സാന്താക്ലസ്സും സോക്സിൽ നിറച്ചു ക്രിസ്തുമസ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു എന്ന കഥ പ്രചരിച്ചത് .

സാന്തക്ലസ്സു  എന്ന ക്രിസ്മസ് അപ്പൂപ്പൻ തൂമഞ്ഞിൻ നിറമുള്ള താടിയും തടവി ചുവന്ന രോമക്കുപ്പായമിട്ടു ,കിന്നരി തലപ്പാവും ചൂടി കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ സോക്സിൽ നിറച്ചു
റുഡോൾഫ് എന്ന ചുവന്നമൂക്കുകാരൻ  റെയിൻ ഡീയറു വലിക്കുന്ന സുവർണ്ണ രഥത്തിൽ നമ്മുടെ വീടുകൾ സന്ദർശിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും നമുക്കും   കാത്തിരിക്കാം...




Wednesday, December 16, 2015

ക്രിസ്തുമസ് രാവുകൾ

യഹൂദിയാ തന്നിലെ
ബേത് ലഹേമിൽ   
ധനുമാസ രാവിൽ
ഒരു ഗോശാലയിൽ
ഭൂജാതനായല്ലോ
ദൈവ പുത്രൻ!

ആ ദിവ്യശിശുവിന്
ആരാധനയേകാൻ
ആദ്യമായെത്തിയ
ആട്ടിടയർ ചേർന്ന്

ആമോദ ചിത്തരായ്
ആദ്യത്തെ കരോൾ
ഗാനങ്ങൾ  പാടി ..

അവർ വരും വഴിയിൽ
വഴി കാട്ടിയായൊരു
ദിവ്യമാം  താരകം
വെളിവായി നിന്നൂ
വാന വീഥിയിൽ!

മാലാഖമാരുടെ
കാഹള ശബ്ദം
ആശംസാ ഗാനമായ്
ഒഴുകിയെത്തീ...
ഒരു കീർത്തനം
ദിവ്യ സങ്കീർത്തനം    
മുഖരിതമായീ
ഗഗന വീഥിയിൽ,

"അത്യുന്നതങ്ങളിൽ
ദൈവത്തിനു
സ്തുതി !
സന്മനസ്സുള്ള
മർത്യനു
ശാന്തി!
ആദ്യത്തെ ക്രിസ്തുമസ്
ആശംസാ ഗീതം
മാലാഖമാരന്നു
പാടീ നമുക്കായ് ...


അവതാരം ചെയ്തൊരു
രക്ഷകനേശുവിൻ
അപദാനങ്ങൾ
നമുക്കു വാഴ്ത്താം...
ക്രിസ്തുമസ് ഗാനങ്ങൾ
അവിരാമം പാടി
ആഘോഷമാക്കിടാം
ഈ നല്ല രാവുകൾ !

Wednesday, December 2, 2015

ഇഷ്ടാനിഷ്ടങ്ങൾ



കണ്ണാടി തന്നില് പ്രതിച്ഛായ കാണ്‍കെ
കദനമിരമ്പിയെന്നുള്ളിന്റെള്ളിൽ
ആകെ മെലിഞ്ഞു, ഞാനിനിയാവതില്ല
ആലസ്യമില്ലാതെയോടി നടക്കാൻ
അനുദിനം വ്യായാമമേറെ ഞാൻ ചെയ്തു
അല്പവും മേദസ്സെൻ ദേഹത്തിലില്ല
മത്സ്യ മാംസാദികൾ വർജ്ജിച്ചു പാടെ
ലഹരി പദാർത്ഥങ്ങളെല്ലാം ത്യജിച്ചു
പച്ചക്കറിയും ശുദ്ധമാം പാലും
തുമ്പപ്പൂപോലുള്ള വെള്ളരിച്ചോറും
നിത്യം ഭുജിച്ചു കഴിഞ്ഞു ഞാൻ യോഗ്യൻ
നിത്യരോഗിയായ്ത്തീരാതിരിക്കാൻ!
എന്നിട്ടുമിന്നു ഞാൻ വൈദ്യരെ കണ്ടു
ടെസ്റ്റുകൾ പലതും ചെയ്യേണ്ടി വന്നു .
ടെസ്റ്റിൻ ഫലവുമായ് ഡോക്ടറെ കണ്ടു
"ബീപീയല്പം കൂടുതലാണതു
പാല്പിട്ടേഷനു കാരണമാകാം
ഫാസ്റ്റിംഗ് ഷുഗറത് നോർമലല്ലല്ലോ ?
പഞ്ചാരയധികം കഴിക്കായ്ക നിങ്ങൾ,
നല്ല കൊലോസ്ട്രോളും വേണ്ടത്രയില്ല
ചീത്ത കൊലോസ്ട്രോള് കണ്ട്രോള് ചെയ്യാൻ
ഇനിയും മെലിയേണം ഡയറ്റു ചെയ്യേണം
ഇഷ്ടഭോജ്യങ്ങൾ വർജ്ജിക്ക വേണം
പാലും പാലിൻ വക ഭേദമൊന്നും
മേലിൽ നിങ്ങൾ കഴിക്കല്ലേ കേട്ടോ"
ക്ളിഷ്ടമായ് ചൊല്ലിയാ ഭിഷഗ്വരൻ താൻ
കഷ്ടമേ,കഷ്ടമല്ലാതെന്തു ഞാൻ ചൊല്ലാൻ
കഷ്ടപ്പെട്ടിങ്ങനെ ജീവിക്ക തന്നെ
ഇഷ്ടജനങ്ങളോടൊത്തു കഴിയാൻ
ഇഷ്ടങ്ങൾ പലതും അനിഷ്ടമാക്കേണം..