Thursday, September 22, 2016

ഓണം


മലയാളിയുടെ മഹോത്സവമായ ഓണം ദേശീയോത്സവമായി കേരളീയർ ആഘോഷിക്കുന്നു .

ഓണം 
ചിങ്ങമാസത്തിലെ  തിരുവോണം നാളിലാണ്  ഓണം 
മലയാളം കലണ്ടറിലെ ആദ്യത്തെ  മാസമാണ്  ചിങ്ങം 
ചിങ്ങമാസത്തിലെ അത്തം നാൾ തൊട്ട് പത്ത് ദിവസം മലയാളികളുടെ വീട്ടുമുറ്റത്ത് അത്തപ്പൂക്കളം തീർക്കുകയെന്നത് ഓണക്കാലങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു  ആചാരമാണ് 
വിവിധ നിറങ്ങളിലുള്ള പൂക്കളാൽ ഒരുക്കുന്ന പൂക്കളം ഓണത്തെ നിറങ്ങളുടെയും ഉത്സവമാക്കുന്നു
വിഷുവിനു  വിതച്ച നെല്ല്  ഓണക്കാലത്ത്  കൊയ്യുന്നതിനാൽ ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് 
ഓണനാളിൽ പണ്ട് കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമതല്പരനും ജനങ്ങളുടെ പ്രിയമുള്ള രാജാവുമായിരുന്ന മഹാബലി താൻ ഭരിച്ചിരുന്ന നാടിനെയും നാട്ടുകാരെയും കാണുവാനെത്തുന്നു എന്നാണ്   പൊതുവേയുള്ള വിശ്വാസം 

ദാനശീലനായിരുന്ന മഹാബലിയുടെ ദാനശീലത്തെ പരീക്ഷിക്കാൻ വാമന വേഷത്തിലെത്തിയ മഹാവിഷ്ണു  3 ചുവട് ഭൂമി ദാനമായി ചോദിയ്ക്കുകയും ഇഷ്ടാനുസരണം എടുത്തുകൊള്ളാൻ കല്പിച്ച മഹാബലിയെ അത്ഭുത പ്പെടുത്തിക്കൊണ്ടു വാമന രൂപം വളർന്ന്ഭീമാകാരം പൂണ്ട് രണ്ടു ചുവടളന്നപ്പോൾ ഭൂമിയും ആകാശവും കീഴടക്കി മൂന്നാം ചുവടിനായി സ്ഥലം കണ്ടെത്താനാകാതെ ശിരസ് നമിച്ച മഹാബലിയുടെ ശിരസിൽ ചവിട്ടി അദ്ദേഹത്തെ പാതാള ഗർത്തത്തിലേക്കയച്ചു എന്നാണു ഐതീഹ കഥ .
എന്നാൽ ആണ്ടിലൊരിക്കൽ കേരളം സന്ദർശിക്കാൻ വാമനൻ മഹാബലിയെ അനുവദിച്ചു എന്നും അതനുസരിച്ചു മഹാബലി നാട് കാണാനെത്തുന്ന സുദിനമാണ് ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിയ്ക്കുന്ന തിരുവോണമഹോത്സവം   

Monday, June 13, 2016

ദേവീ നിൻസവിധേ

ദേവീ സവിധേ
കവിതയാം ദേവീ നിൻസവിധേ 
വിസ്മൃതമാകുമെൻ ശോകഭാവം 
പഥികനാമെന്നുടെ പാഥേയമായ് 
പലവുരു നീയെനിക്കാശ്വാസമായ്
മനസിന്റെ വിഹ്വലഭാരമെല്ലാം 
മടിയാതെ താങ്ങുമൊരത്താണിയായ് 
നിഭൃതമൊരു നിസ്തുലസാന്ത്വനമായ് 
നീയെന്റെ മാനസം തന്നിലുണ്ട്
കവിതയാം ദേവീ, നിൻസവിധേ 
വിസ്മൃതമാകുമെൻ ശോകഭാവം 
വിരസ്സമാം വാർദ്ധക്യജീവിതത്തെ 
സരസമായ്മാറ്റുന്നു നിൻസാമീപ്യം
കവിതയാം ദേവീ, നിൻസവിധേ 
വിസ്മൃതമാകുമെൻ ശോകഭാവം 
നിറയുമോരാത്മഹർഷത്താലെ 
നിൻസ്തുതിഗീതി ഞാനാലപിപ്പൂ

വൃത്തമറിയില്ല


"മാലിനി"യെന്നു നിനച്ചു ഞാൻ തൊട്ടത്‌ 
മാലിനിയല്ലത്രേ,"മാനിനി"യാണവൾ 
മോഹനമാമാകാരമൊന്നുപോലെങ്കിലും 
മോഹിപ്പിച്ചിടുന്നൊരു ഭാവം വിഭിന്നമാം
(നനമയയുഗമെട്ടിൽ തട്ടണം "മാലിനിക്ക്‌ "
നനമയയ മാലിനി; എട്ടിൽ യതി.
മാനിനി ന ജ ജ ര കേള്‍ യതിയഞ്ചില്‍ "മാനിനി")

ചെമ്പരത്തിപ്പൂച്ചമ്മന്തി


ചെമ്പരത്തിപ്പൂവിറുത്തെടുത്തു
കേരം തിരുമ്മിയ പീര,ചുവന്നുള്ളി
ചുവന്ന മുളകുപ്പും പുളിയുമായി ,
അമ്മിക്കല്ലിലരച്ചെടുത്തതിൽ
ചെമ്മേ വെളിച്ചെണ്ണ തൂകിയ-
തുപദംശമായിട്ടൂണിനുവിഭവ-
മത്,ബഹുകേമമെന്നു ചൊല്ലുന്നു
നളപാചകശ്രീയാമീയുള്ളവൻ

ദിവ്യകാരുണ്യം





അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം
 
ചിരകാലം മനുജനോടൊത്തു കഴിയുവാൻ
പരിപാവനമായോരീ സക്രാരിയിൽ
തിരുവോസ്തി രൂപനായ് മാറുവാൻ നീ
തിരുവുള്ളമായി നിൻ സ്നേഹവായ്പാൽ
 
ദിവ്യകാരുണ്യമായ്, നിറസാന്നിധ്യമായ്
നീ വന്നിടൂ നാഥാ എൻ ഹൃദയാന്തരേ
എന്റെ ബലഹീനതയൊക്കെയും മാറ്റി
എനിക്കാത്മധൈര്യം പകർന്നീടില്ലേ ? 

അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം .
 

Saturday, May 28, 2016

അല്ഷിമേര്സു

Image result for alzheimer's

നേരും നെറിവുമെന്തെന്നറിയാതെ
ഏറെക്കാര്യങ്ങൾ കിളിചൊല്ലുന്നമാതിരി
ചേലിലിടതടവില്ലാതെജല്പ്പിക്കും  

നിനക്കേതോരോഗമാണ്,
അതെ,രോഗമാണ് ..
നിനവിലും കനവിന്റെമധുരാനുഭൂതിയിൽ
നിതരാം നീന്തുന്നവാര്ദ്ധക്യകാലത്ത്
 
നീരാളിയായ് വന്നു,നിന്നെപ്പിടികൂടി 
മറവിതൻനിലയില്ലാക്കയങ്ങളിൽ
നിന്നെയാഴ്ത്തുവാനെത്തുന്നവനല്ലോ
"അല്ഷിമേര്സ്സെന്ന ചെല്ലപ്പേരുള്ളവൻ !

Monday, April 11, 2016

സൌരഭ്യം


മുല്ലപ്പൂക്കൾ കൊഴിഞ്ഞാലും 
 

അതിന്റെ സൌരഭ്യം നിലയ്ക്കില്ല 
 

മഹാത്മാക്കൾ മരിച്ചാലും 
 

അവരുടെ നന്മ സ്മരിക്കപ്പെടും
**************************************************
 

കൊന്ന വളർന്നു വലുതാകാം 
 

തന്നീടാം കണിപ്പൂക്കളും 
 

കൊഴിഞ്ഞുപോയാലാപ്പൂക്കൾ 
 

വഴിയോരത്ത് കിടന്നീടും.... 
 

മുല്ലപ്പൂക്കൾ കൊഴിഞ്ഞാലും 
 

പിള്ളേർ പെറുക്കിയെടുത്തീടും 
 

നല്ലൊരു മാല കൊരുത്തീടും 
 

ഇല്ലാ,വാസന പോകില്ലാ..

Monday, March 21, 2016

ഒരു മധുര സ്വപ്നം


ഒരു മധുര സ്വപ്നം

കുളവും കളിക്കൂട്ടും
നിറയും വേനലവധി
മറയുന്നിവിടൊരു
മധുരസ്വപ്നമായോ?


മാങ്കനിചൂടും മാവും
മധുരക്കനി വീഴ്ത്താൻ  

അണ്ണാറക്കണ്ണന്നും , കൂട്ടി- 
ന്നഞ്ചാറു ബാല്യങ്ങളും.

പൂഞ്ചില്ലകൾ ചാടിനടന്നു
പൂവാലനണ്ണാർക്കണ്ണൻ
തേൻപഴം തിന്നുരസിപ്പൂ
താഴത്താ,ബാല്യങ്ങളും .

കാറ്റേ. വാ. വാ. വാ കാറ്റേ
കൂട്ടുകാരാർത്തു വിളിപ്പൂ..
ഊറ്റമായ് വീശും കാറ്റിൽ 
ഉതിരുന്നൂമാങ്കനി നീളേ
തേങ്കനികൾ വാരിക്കൂട്ടാൻ 
താനാദ്യമെന്നും ചൊല്ലി
തങ്ങളിൽതല്ലുകൾകൂടും
കൈതവമില്ലാത്തോരാം 

ബാല്യങ്ങൾ പോരാടീടുന്നാ-
മാഞ്ചോടൊരു സ്വർഗ്ഗമായീ .


താത്രീപുരാണം



വൃഷലി കാട്ടിയോരടയാളം കാൺകെ
വ്യസനമേറി സ്മാർത്തവിചാരകര്ക്ക് 
അരിമ്പാറയുള്ളൊരു മാന്യജനത്തിലുള്ള
അറുപത്തിയഞ്ചാം കാമുകന്റെ പേരും
ഒരുമ്പെട്ടവൾ വിളിച്ചു കൂകിയെന്നാൽ
തലമുണ്ടിട്ടു മണ്ടിപ്പായേണ്ടതാർക്കിനി
മുണ്ഡനം ചെയ്യാൻ വന്ന സ്മാർത്തനോ,
തണ്ടോടെ നാട് വാഴുന്ന തമ്പുരാനോ ?

Sunday, March 20, 2016

മാദ്ധ്യമ വിചാരണ



നേര് ചൊല്ലുവാൻ നേരമില്ലവർ
പോരടിയ്ക്കുന്നു ചാനലിൽ
പാരമിങ്ങവർ വ്യാജമാംകഥ 
നേരെന്നമട്ടിൽ  കാട്ടുന്നു
പിന്നെ,വന്നവർ നാണമില്ലാതെ
നിർവ്യാജം  ഖേദിച്ചീടുന്നു 

http://www.dailymail.co.uk/indiahome/article-3501809/Drunk-Delhi-policeman-suffered-stroke-Head-Constable-filmed-viral-YouTube-video-seeks-compensation-defamation-social-media.html

ചിത്തിരക്കിളികൾ


                                        


ചിത്തിരക്കിളികൾ
ചുറ്റുവട്ടത്തിൽ
ഇണകളായ് നിരന്നു
ഇര തേടിയലഞ്ഞു
പുല്ച്ചാടികളില്ല,
മണ്ണിരകളുമില്ല...
വേനൽ മഴയില്ലല്ലോ 
വേവും മനസ്സോടെ
ഇര തേടും കിളികൾ
ഇനിയെന്ത് ചെയ്‌വാൻ
കല,പില ശബ്ദത്തിൻ
കൊലാഹലത്താൽ
കലഹിതരായവർ
അകലേക്ക്‌ പോയി


Wednesday, March 16, 2016

ശംബൂകൻ




സുചരിതരാം പ്രജകൾക്ക് ധർമ്മപരിപാലകൻ
രഘുവംശനൃപശ്രേഷ്ഠൻ രാമൻ,നരോത്തമൻ
രാഗ,ദ്വേഷരഹിത,ദയാശീല,ഭരണാധിപരാജ -
രാജനയയോദ്ധ്യവാഴും നാളിലതുണ്ടായിപോൽ
വൃദ്ധനാമൊരുവിപ്രൻ തന്നോമനപ്പൈതലിനെ  
മൃത്യുവകാലത്തിൽ കൊണ്ടുപോയതും  കഷ്ടമല്ലേ 
"പിതൃകർമ്മം ചെയ്യേണ്ടവനാം ശിശുവിന്നപമൃത്യു
സനാതനധർമ്മം പുലരും രാജ്യത്തിലുണ്ടാകാമോ,
ഏവമൊരു സംശയം വൃദ്ധബ്രാഹ്മണനുണർത്തുന്നു
ഹേതുവെന്ത്, നീ ചൊല്ലൂ, ധർമ്മപാലകശിരോമണീ ?
പുത്രനെ പുനരുജ്ജീവിപ്പിച്ചു നല്കിത്താനെൻകഠിന   
പുത്രവിയോഗദുഃഖം നീ  തീർത്തു തന്നീടുക രാജൻ "

ബ്രാഹ്മണോക്തി കേട്ടു, മനോദുഃഖത്തിലാണ്ട നൃപൻ
ബ്രാഹ്മണശാപം നീക്കാൻ പോം വഴി തേടിയപ്പോൾ 
നാരദമഹാമുനിയപ്പോൾ  ചൊല്ലിനാൻ കാരണങ്ങൾ
"ശൂദ്രജന്മത്തെ മാറ്റാൻ, താപസകർമ്മിയാകാൻ
ശംബൂകനാമധാരി,നീചകുലജാതനാം  ശൂദ്രപ്പയൽ
തലകീഴായ് കിടന്നവൻ.തകിടം മറിച്ചീടുന്നയ്യോ  
തല മുറകളായ് നാം പാലിക്കും ധർമ്മമീമാംസകളെ
അവനുടെയഹമ്മതി തീർത്തെങ്കിൽ മാത്രമല്ലോ
അയോദ്ധ്യനാട്ടിലിനി ധർമ്മങ്ങൾ പുലർന്നീടൂ .."

മാമുനി ധരിപ്പിച്ച  വാർത്തകൾ ശ്രവിച്ചപ്പോൾ  
കോപിഷ്ഠനായ്ത്തീർന്ന ശ്രീരാമനോ വിറകൊണ്ടൂ   
തത്ക്ഷണം തന്നെ രാജൻ തൻ  കിങ്കരന്മാരോടൊത്തു
ധിക്കാരിയാം  ശംഭൂകനെത്തേടിത്താൻ പുറപ്പെട്ടു.
കാനനമദ്ധ്യേയൊരു മരത്തിൽ "വവ്വാലിനെ"പ്പോൽ 
കാണുമാറായി,തല കീഴായ് മേവുന്ന ശംഭൂകനെ
താഴെയോ അഗ്നിയാളിപ്പടരും കൊടും ചൂടിൽ 
താപസനായവൻ വേദമന്ത്രങ്ങൾ ചൊല്ലീടുന്നു

കാരണമൊന്നും തന്നെ ചൊല്ലാതെ ശ്രീരാമനാ-
കാനനവാസിയെ വേഗം കാലനൂർക്കയച്ചല്ലോ
നിഗ്രഹം ശ്രീരാമനാൽ നിവർത്തിയായതിനാൽ
നിശ്ചയം,നിൻ പാപജന്മം പവിത്രമായതില്ലേ
ശാപ ഗ്രസ്തയായോരഹല്യ, കല്ലായിരുന്നവളെ  
രാമസ്പർശനമാത്ര സ്ത്രീരത്നമാക്കിയില്ലേ ?



In the modern context, this incident is quoted often to condemn Rama, the varna system, or both. E.V. Ramasami used this episode to argue that Rama as depicted in the Ramayana was clearly not the benevolent king devotees claimed him to be, and often used depictions of the scene of Shambuka's beheading at rallies.[6] Ambedkar, in contrast, said that to condemn Rama based on this incident was to miss the point. The true point of the story of Shambuka was that it demonstrated the unsustainability of the varna system, and the extent to which its existence depended on the harsh punishment of those who sought to transgress it.[7]

The story of Shambuka was problematic for early Hindu authors. Bhavabhuti (circa A.D 7) is clearly uncomfortable with the story in his UttaraRamaCharita[8], while Kalidasa (circa A.D 4) mentions the incident of Shambuka without any comment in his Raghuvamsa.

Later Hindu authors adopt various means to explain the reason behind Rama's killing of Shambuka. The Pushtimarg Vaishnavite tradition of Gujarat points out that the Ramayana refers to other Shudras, such as Shabari, who who were dear to Rama and meditated without incurring any penalty. It explains Shambuka's death through a backstory, which states that Shamba was an asura in a previous birth, and did penance with the view of attempting to seduce Parvati, the wife of Shiva. He was cursed to be born as Shambuka, a Shudra, and remain so until he was redeemed by Rama. Shambuka therefore deliberately violated dharma in order to get Rama's attention, and attained salvation when he was beheaded.[9] The celebrated Kannada poet Kuvempu, in his play Shudra Tapasvi shows Rama as having to both carry out his duty by punishing Shambuka, and simultaneously protect Shambuka, as a pious and devout sage, from persecution, and thereby turns the story into a critique of Brahminical attitudes and a defence of Rama.[10]

Tuesday, March 1, 2016

നന്മതിന്മയാം സ്വർഗ്ഗ- നരക സങ്കേതങ്ങൾ




ദൈവത്തെ നമ്മളെന്നും ക്രൂരനായല്ലോകാണ്മൂ
ദൈവമൊരു സ്വാർത്ഥനാം രാജാധികാരിയോ ?


ദൈവത്തിന്നാദ്യസൃഷ്ടി മാലാഖമാരല്ലോ
ദൈവത്തിൻ സേവകരായവരെ നിയമിച്ചു
സ്തുതി പാടിയവർ മടുത്തു,വെളിവായി
സ്മൃതിയിൽ ചില ചിന്ത,സമന്മാരല്ലേ നമ്മൾ?
"സ്തുതിപാഠകരാവാൻ തങ്ങളാലാവില്ലല്ലോ    
സ്തുതിക്കാനടിമത്വച്ചങ്ങല ധരിക്കുവാൻ,
സമത്വം കാംഷിക്കുന്ന തങ്ങൾക്കു കഴിയില്ല.
നരകം ചൂണ്ടിക്കാട്ടിദൈവമവരെ പേടിപ്പിച്ചു
സധൈര്യം തന്നെ ദൈവശാസനം നേരിട്ടവർ
ആദ്യവിപ്ലവമുദ്രവാക്യങ്ങൾ മുഴക്കിയോ?
നേതാവു  ലൂസിഫരിൻ വാക്കുകേട്ടവരൊക്കെ
നേരെ പോയ്‌ ദൈവത്തോടെതിർക്കാൻ  മടിച്ചില്ല

"സ്വർഗ്ഗത്തിലടിമയാകുന്നതിൽ ഭേദമല്ലേ ?
നരകത്തിൽ ദുരിതത്തിൽ സമന്മാരാകാമല്ലോ
ദൈവമൊരേകാധിപരാജനായ് മാറിയത്രേ
കൈവെടിഞ്ഞവരെയാനരകദുരിതത്തിൽ ! 

 പാപകർമ്മികളെക്കൊണ്ടു തള്ളുവാൻ
ഭാവനാവിരചിതനരകം ,ഭയാനകം
കെടാത്ത തീയും ചാകാത്ത പുഴുക്കളും
പുഴുക്കൾക്കൊപ്പം ദുഷ്ടരാം മനുഷ്യരും 
നരകം ചൂണ്ടിക്കാട്ടി മതങ്ങളെല്ലാം തന്നെ
മനുഷ്യർ നമ്മെ കൊടും ഭീതിയിലാഴ്ത്തീടുന്നു
സാത്താനും "വീഴ്ത്തപ്പെട്ട മാലാഖമാരും"  നമ്മേ
വീഴ്ത്തിടാമല്ലോ നിത്യദുരിത നരകത്തിൽ

"യഹോവയാം ദൈവം പിതാവു താനല്ലോ"
ദൈവം സ്നേഹമാണെന്നും, സ്നേഹം തന്നെ
ദൈവമെന്നും പഠിപ്പിച്ച നമ്മുടെ സ്നേഹിതൻ
യേശു ചൊല്ലിയതോർമ്മയിൽ സൂക്ഷിക്കാം

നരകമെന്നതൊരു മിഥ്യയാണതു പോലെ
സ്വർഗ്ഗമെന്നതും വെറും മനുജസങ്കൽപ്പമാം
സ്നേഹമീ ഭൂമിയിലൊരുക്കും സ്വർഗ്ഗം നൂനം
സ്വാർഥത തുറന്നീടും നരക കവാടങ്ങൾ
പണ്ട് മഹാകവി ചൊല്ലിയതോർക്കൂ,നമ്മൾ
സ്വർഗ്ഗവും  നരകവും  തീർപ്പതു ഭൂവിലല്ലോ 
നമ്മുടെ കർമ്മത്താലേ തീർക്കുന്നു നമ്മളിന്നും
നന്മതിന്മയാം  സ്വർഗ്ഗ- നരക സങ്കേതങ്ങൾ

Friday, February 26, 2016

patriots

http://www.thehindu.com/news/national/other-states/hindu-group-observes-republic-day-as-black-day/article8154921.ece


Wednesday, February 24, 2016

മലയാള സിനിമാ സംഗീത ശിൽപ്പികൾ


"നാഴൂരിപ്പാലുകൊണ്ട്   നാടാകെ" പാട്ടിന്റെ "മഞ്ഞണിപ്പൂനിലാവ്" പരത്തിയ കവി തന്നെ ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഒരു കുമ്പിൾ കണ്ണീരുപ്പിട്ടു കർക്കിടകത്തിൽ കരിക്കാടി മോന്തുന്ന ശരാശരി മലയാളിയുടെ ദൈന്യതയെക്കുറിച്ചും പാടി . ഗ്രാമീണത ഓളം തുള്ളുന്ന കവിതകൾ എഴുതി ഭാസ്കരൻ  മാഷും നാടൻ പാട്ടിന്റെ നാടോടി പാട്ടിന്റെ ശീലുകൾ പകർന്ന രാഘവൻ  മാഷും സമ്മേളിച്ചപ്പോൾ "കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കുന്ന" നാടൻ പെണ്ണായി മലയാള ചലച്ചിത്ര ഗാനങ്ങൾ നമ്മുടെ മുന്നില് കാൽ വിരൽ കൊണ്ടൊരു കളം വരച്ചു നാണം കുണുങ്ങി നിന്നു .

Tuesday, February 23, 2016

ഇന്ത്യ മരിക്കില്ല

ഇന്ത്യ മരിക്കില്ലൊരിക്കലും 
ഇന്ത്യ ബന്ധുരയല്ലിന്നു സ്വതന്ത്രയല്ലേ 
കുരുക്ഷേത്ര യുദ്ധം പലതു കഴിഞ്ഞു
മരിക്കില്ലൊരിക്കലും  ഭാരതനാട്
ദുരുപദിഷ്ടമാം  ഭരണങ്ങളേറെ
ഭാരത നാട്ടിൽ നടമാടി പണ്ടും
കൌരവരധികം ശക്തരായാലും
പൌരബോധം ജനങ്ങൾക്കേറും
"സംഭവാമി യുഗേ യുഗേ" ചൊല്ലി
ധർമ്മസംസ്ഥാപനാർത്ഥമതല്ലോ
ശ്രീകൃഷ്ണൻ ,കംസന്നന്തകനായി
ഭാരത നാടിൻ സം രക്ഷകനായി  

Monday, February 22, 2016

ഒരുമ


"ഞാനൊരു പൂവായ് 
വിടർന്നുവെന്നാലതിൻ
വരുമോ നീയൊരു  
മധുപനായി ?"

"ഞാനൊരു മരമായ്‌
വളർന്നുയർന്നാൽ
നീയതിൻ തണൽ 
തേടിയണയുകില്ലേ ?"

"ഞാനൊരരുവിയായ്
ഒഴുകിയെന്നാലതിൽ 
കള,കളാരവമോടെ  നീ
ചേർന്നൊഴുകുകില്ലേ ?"

നീഹാര ബിന്ദുവായ്  
നീ മാറിയാലതിൽ
മഴവില്ല് തീര്ക്കും
സൂര്യാംശു ഞാൻ..

Thursday, February 18, 2016

ഇടശ്ശേരിക്കവിതകൾ



കാല്പനികതയുടെ അതിഭാവുകത്വം നിറഞ്ഞ മനോഹരമായ പാതയിലൂടെ ഒരു യുവതിയെപ്പോലെ അലസഗമനം നടത്തിയിരുന്ന മലയാള കവിതയെ  പരുക്കൻ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ  കുണ്ടനിടവഴികളിലൂടെ മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ച കവിയാണ്‌ ഇടശ്ശേരി .
എനിയ്ക്കു രസമീ നിമ്നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.
എന്ന് പാടിയ കവി
പാശ്ചാത്യ കവിതാസങ്കേതങ്ങളെ ആശ്രയിക്കാതെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ നാം കണ്ടു മുട്ടുന്ന പച്ചയായായ മനുഷ്യനെ അവന്റെ വേദനകളെക്കുറിച്ചെഴുതി അവന്റെ പ്രതീക്ഷകളെ ഉദ്ദീപിപ്പിച്ചു മാറ്റി നിർത്തപ്പെട്ട ആ ഗ്രാമീണ ജീവിതത്തിനു തന്റെ കൃതികളിലൂടെ ശക്തി പകര്ന്നു നല്കി ഇടശ്ശേരി .
"കുഴി വെട്ടി മൂടുക വേദനകള്‍
കുതി കൊള്‍ക ശക്തിയിലേക്കു നമ്മള്‍"
എന്ന് പാടിയ മാനവ ശക്തിയുടെ പ്രതീകമായ കവിയല്ലേ  ഇടശ്ശേരി

പൂതപ്പാട്ട്‌ പോലെ മാതൃ സ്നേഹത്തിന്റെ മഹനീയത ഇത്രമേൽ ഹൃദയാവർജ്ജകമായി  ആവിഷ്കരിച്ചവതരിപ്പിച്ച മറ്റൊരു കൃതിയും ഈ ഭൂമി മലയാളത്തിലെന്നല്ല ,ലോക സാഹിത്യ രചനകളിൽ കൂടി കാണാൻ പ്രയാസമാവും .
കാണാതായ കുട്ടിയെ അന്വേഷിച്ചു ചെന്ന അമ്മയ്ക്ക് കുട്ടിയെ നല്കാതിരിക്കാൻ "ഒരിക്കിളി തോന്നി മാറ് കോരിത്തരിച്ചു മാതൃത്വത്തിന്റെ സുഖാനുഭൂതിയിൽ വിവശയായ പൂതം
ചെപ്പടി വിദ്യകൾ പലതും കാട്ടി, കട്ടിക്ക് പകരം അമ്മയുടെ കണ്ണുകൾ തരപ്പെടുത്തുന്നു .അന്ധയായ അമ്മയ്ക്ക്  കുട്ടിക്ക് പകരം നല്കാൻ
"തെച്ചിക്കോല് പറിച്ചു പൂതം
ചേലോടു മന്ത്രം ജപിച്ചൂ  പൂതം
മറ്റൊരുണ്ണിയെ നിര്മ്മിച്ചു" .  ഇങ്ങനെ മാതൃത്വത്തെ കളിപ്പിക്കാൻ ശ്രമിയ്ക്കുന്ന പൂതത്തെ ആ അമ്മ ശപിക്കാൻ തുടങ്ങുമ്പോൾ  മാതൃ സ്നേഹത്തിന്റെ മഹനീയത മനസ്സിലാക്കിയ പൂതം അമ്മയ്ക്ക് അവരുടെ കണ്ണിലുണ്ണിയായ  കുഞ്ഞിനേയും  ഒപ്പം താൻ ചൂഴ്‌ന്നെടുത്ത കണ്ണുകളും  തിരിച്ചു നല്കി പശ്ചാത്താപവിവശയാകുന്ന രംഗം ഭാവനയിൽ ദർശിച്ചു കണ്ണീരണിയാത്ത കണ്ണുകൾ ഉണ്ടാവുമോ  ?

Monday, February 15, 2016

ചുംബനം









ചുംബനം ,ഒരു മൃദു ചുംബനം  
അമ്മതൻ നിർവൃതി,മണിമുത്തമായ് -

ആദ്യമെൻ നെറ്റിയിൽ ഞാനേറ്റുവാങ്ങിയ
പ്രിയചുംബനം! എത്ര സുഖദായകം ! 

ദാമ്പത്യവല്ലരി പൂ ചൂടി,നിർവൃതി!
ഭാഗ്യത്തിലാനന്ദാശ്രു,വിലോലരാം
മാതാപിതാക്കളെനിക്കേകി, മുത്തങ്ങൾ
രത്നങ്ങൾ തോല്ക്കുന്ന  മണിമുത്തുകൾ!

അച്ഛനുമമ്മയും കൂട്ടായെനിക്കേകി-
യരുമയാം പൊന്നനിയനാം കുഞ്ഞിനെ,
അവനെത്ര ചുംബനപ്പൂക്കൾ ഞാൻ നല്കി-
യെന്നറിയില്ല, കൈയ്യും കണക്കുമില്ല !

കാലം കടന്നു പോയ്‌,നാണം കൂമ്പുന്ന
പൂവുപോൽ ഞാനോ തരുണിയായ്‌...
പരിരംഭണത്തിൻ രതിസുഖനിർവൃതി!
ഞാനാകെ കോരിത്തരിച്ചപ്പോളെന്നധര-
മലരിലൊരു കരിവണ്ടിൻ  മധുചുംബനം!
നല്ല ചുടു ചുംബനം മോഹ രതിചുംബനം

ഞാനുമൊരമ്മയായ് മാറിയ വേളയിൽ
എന്നോമനക്കുഞ്ഞിനേകിയൊരായിരം
ഉമ്മകൾ! ഒരമ്മതൻ ധന്യതചാർത്തിയ
പവിത്രസ്നേഹത്തിന്നടയാള മുദ്രകൾ !

അന്നൊരുനാളിൽ കോടിപുതച്ചെന്നമ്മ
കണ്ണുമടച്ചുകിടന്ന നേരത്തെന്നുണ്ണി
മുട്ടിലിഴഞ്ഞു ചെന്നമ്മതൻ നെറ്റിയിൽ
മുത്തമേകി,യതന്ത്യചുംബനപ്പൂവുകൾ!

ചുംബനം,നമുക്കിമ്പമേകുമെന്നാകിലും
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !

ചുംബനം,നമുക്കിമ്പമേകുമെന്നാകിലും
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !

(മത്സരത്തിനു പരിഗണിക്കേണ്ടതില്ല )

കഴിക്കുന്നു കാലം പഴിച്ചും പിഴച്ചും
കുഴങ്ങുന്നു ഹാ! പുണ്യപാപങ്ങളാലേ
കിഴിച്ചിട്ടു കൂട്ടീട്ടുമാകെ ഭ്രമത്തിൽ
കഴിഞ്ഞങ്ങു കൂടുന്നു പാരിൽ മനുഷ്യര്‍
ദുര
നിനയ്ക്കുന്നു പലതും, കൊതിയ്ക്കുന്നു
ഞാനെനിയ്ക്കെന്തു കിട്ടും മതി വരുന്നില്ല
ദുരയ്ക്കൊട്ടു ശമനം വരുന്നതുമില്ലാ
പരക്കം പായുന്നളന്നങ്ങെടുക്കാൻ
അസ്തമിക്കും മുൻപേ എത്ര ഞാൻ ഓടും
അസ്തപ്രജ്ഞനായ് വീണല്ലോ ധരണിയിൽ  

Saturday, February 6, 2016

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ






ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ വന്നെന്റെ
മുറ്റത്തെ തൈ മാവിൻ കൊമ്പത്തിരിപ്പിതാ
ഏറ്റം മധുരമായ് പാടിയിട്ടും ,എന്തേ ?
ഏറ്റു പാടുന്നില്ല നീ കൂട്ടിന്നിണക്കിളീ ?
മാന്തളിരുണ്ടു മതിമറന്നോ നീ ,നിൻ 
കാന്തനെ വിട്ടകലേക്ക് പറന്നിതോ ?
പലരുമാ പാട്ട് കേട്ടിരുന്നെങ്കിലും
അലര് വീണാസ്വനമാർന്നൊരു പാട്ടിനു
ഒരു സാന്ത്വനത്തിന്നെതിർ പാട്ട് പാടുവാൻ
അരുമയാർന്ന ചെറുകിടാങ്ങളും വന്നില്ല
ഒറ്റയ്ക്ക് പാടിത്തളർന്നൊരാ പൂങ്കുയിൽ
ചുറ്റും പരതുന്നോരെതിർ പാട്ടു കേള്ക്കുവാൻ
മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുരമായ് പാടി നീ എത്തുകില്ലേ പ്രിയേ?

മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുരമായ് പാടി നീ എത്തുകില്ലേ പ്രിയേ?