Thursday, February 18, 2016

ഇടശ്ശേരിക്കവിതകൾ



കാല്പനികതയുടെ അതിഭാവുകത്വം നിറഞ്ഞ മനോഹരമായ പാതയിലൂടെ ഒരു യുവതിയെപ്പോലെ അലസഗമനം നടത്തിയിരുന്ന മലയാള കവിതയെ  പരുക്കൻ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ  കുണ്ടനിടവഴികളിലൂടെ മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ച കവിയാണ്‌ ഇടശ്ശേരി .
എനിയ്ക്കു രസമീ നിമ്നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.
എന്ന് പാടിയ കവി
പാശ്ചാത്യ കവിതാസങ്കേതങ്ങളെ ആശ്രയിക്കാതെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ നാം കണ്ടു മുട്ടുന്ന പച്ചയായായ മനുഷ്യനെ അവന്റെ വേദനകളെക്കുറിച്ചെഴുതി അവന്റെ പ്രതീക്ഷകളെ ഉദ്ദീപിപ്പിച്ചു മാറ്റി നിർത്തപ്പെട്ട ആ ഗ്രാമീണ ജീവിതത്തിനു തന്റെ കൃതികളിലൂടെ ശക്തി പകര്ന്നു നല്കി ഇടശ്ശേരി .
"കുഴി വെട്ടി മൂടുക വേദനകള്‍
കുതി കൊള്‍ക ശക്തിയിലേക്കു നമ്മള്‍"
എന്ന് പാടിയ മാനവ ശക്തിയുടെ പ്രതീകമായ കവിയല്ലേ  ഇടശ്ശേരി

പൂതപ്പാട്ട്‌ പോലെ മാതൃ സ്നേഹത്തിന്റെ മഹനീയത ഇത്രമേൽ ഹൃദയാവർജ്ജകമായി  ആവിഷ്കരിച്ചവതരിപ്പിച്ച മറ്റൊരു കൃതിയും ഈ ഭൂമി മലയാളത്തിലെന്നല്ല ,ലോക സാഹിത്യ രചനകളിൽ കൂടി കാണാൻ പ്രയാസമാവും .
കാണാതായ കുട്ടിയെ അന്വേഷിച്ചു ചെന്ന അമ്മയ്ക്ക് കുട്ടിയെ നല്കാതിരിക്കാൻ "ഒരിക്കിളി തോന്നി മാറ് കോരിത്തരിച്ചു മാതൃത്വത്തിന്റെ സുഖാനുഭൂതിയിൽ വിവശയായ പൂതം
ചെപ്പടി വിദ്യകൾ പലതും കാട്ടി, കട്ടിക്ക് പകരം അമ്മയുടെ കണ്ണുകൾ തരപ്പെടുത്തുന്നു .അന്ധയായ അമ്മയ്ക്ക്  കുട്ടിക്ക് പകരം നല്കാൻ
"തെച്ചിക്കോല് പറിച്ചു പൂതം
ചേലോടു മന്ത്രം ജപിച്ചൂ  പൂതം
മറ്റൊരുണ്ണിയെ നിര്മ്മിച്ചു" .  ഇങ്ങനെ മാതൃത്വത്തെ കളിപ്പിക്കാൻ ശ്രമിയ്ക്കുന്ന പൂതത്തെ ആ അമ്മ ശപിക്കാൻ തുടങ്ങുമ്പോൾ  മാതൃ സ്നേഹത്തിന്റെ മഹനീയത മനസ്സിലാക്കിയ പൂതം അമ്മയ്ക്ക് അവരുടെ കണ്ണിലുണ്ണിയായ  കുഞ്ഞിനേയും  ഒപ്പം താൻ ചൂഴ്‌ന്നെടുത്ത കണ്ണുകളും  തിരിച്ചു നല്കി പശ്ചാത്താപവിവശയാകുന്ന രംഗം ഭാവനയിൽ ദർശിച്ചു കണ്ണീരണിയാത്ത കണ്ണുകൾ ഉണ്ടാവുമോ  ?

No comments:

Post a Comment