Saturday, April 27, 2013

നീലിമ


                 നീലിമ 

നീലിമേ, അനുരാഗപൂർണ്ണിമേ,നീ വരൂ 
നീ വരൂ, രാഗലോലയായെൻ പ്രിയേ.. 

നീലാകാശസമാന,മെൻമാനസേ 
നീ,രാഗപൂർണിമയായി തെളിഞ്ഞിടൂ...  
നീരാടി,വൃശ്ചികക്കുളിരലനല്കിടും,
നീഹാരക്കോടി പുതച്ചീറനായ് വരൂ..


നിൻ മോഹനാകാരഭംഗിയതിലോലമാം 
നിന്നീറൻവസനത്തിനുള്ളിലുംതെളിയുന്നത്‌ 
കാണ്‍കെ,ഞാനനുരാഗലോലനായ് ,നിൻ
ചാരത്തണഞ്ഞിടാനേറെ കൊതിക്കുന്നു.  

കാലമേറെക്കഴിഞ്ഞുവെന്നാകിലും   
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...

നീലിമേ,നിന്റെയോർമകളെൻ ഹൃത്തിൽ 
നീറി,നിൽക്കുന്ന ദാഹമാണെൻ,പ്രിയേ 
കാണുവാൻ,നിന്നെ,യൊരുമാത്ര,കാണുവാൻ
കാലമേറെയായ് ഞാൻ കാത്തു നില്ക്കുന്നു. 

നീ മറഞ്ഞു പോയിട്ടെത്തറകാലമായ് ...
വിഷുകടന്നുപോയ്‌ ,ഓണവും വന്നുപോയ്‌
വിഷുപ്പഷിപോൽ ,കലണ്ടറിൻ താളുകൾ
എത്രയെണ്ണം പറന്നകലേക്കകന്നു പോയ്‌
നിത്യത,തൻ ചില്ലയിൽ ചേക്കേറാൻ ...

നീലിമേ,അനുരാഗപൂർണ്ണിമേ,നീ വരും
കാലവുംകാത്തു ഞാനീ,വന്യഭൂമിയിൽ   
അലയുന്നി,തൊരുതുളളി ദാഹജലത്തിനാ- 
യുഴലുന്നവേഴാമ്പൽ പക്ഷിയായിപ്പോഴും. 

നീലിമേ,യെൻമാനസവിഭ്രാന്തിനല്കിടും 
നിറമുള്ള സ്വപ്നച്ചിറകിലുയർന്നു ഞാൻ 
നീ പാർക്കും സ്വർഗ്ഗലോകെ,പറന്നെത്തി . 
നീ മറഞ്ഞെന്തിന്നു,നിൽക്കുന്നിതെൻ പ്രിയേ 

കാണ്മൂ,ഞാൻ നിന്നാകാരഭംഗിയാ-
ലോലമാം,തിരശീലക്കുള്ളിലായ്...
കാലമേറെക്കഴിഞ്ഞു വെന്നാകിലും      
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...









   

Thursday, April 25, 2013

എന്റെ മാതുലൻ *'കൊച്ചച്ചൻ'

**എന്റെ പിതാമഹൻ വല്യച്ചനും 
       മാതുലൻ'കൊച്ചച്ചനും ' 

മാതുലനായൊരു വൈദികനൊത്തു
ഞാനാദ്യമായ് ജോലിക്കായന്യനാട്ടിൽ
പോയകഥയിതു,നേരിയോരോർമയാ-
യെൻ,മാനസ പൊയ്കയിൽ നിന്നു കിട്ടി.

"സ്വായർപുരം" തന്നിലുള്ള കലാലയം,
"പോപ്സ്  കോളേജെന്നു"താൻ നാമധേയം
കോളേജിൽ ഗ്രന്ഥവിചാരിപ്പുകാരന്റെ
തസ്തിക തന്നിലേക്കന്നൊരു നാൾ  
"ഇന്റർവ്യു"വിന്നറിയിപ്പുമായെനി-
ക്കാദ്യമായന്നൊരു കത്ത് കിട്ടി. 
തമിഴകമായതിനാലെനിക്കൊട്ടുമേ 
താല്പര്യമുണ്ടായില്ല ,പോകുവാനായ്.    

"പങ്കെടുത്തീടെണം നീ ,
ചൊല്ലിയെൻ മാതുലൻ,
"കൈവന്നീടുമൊരവസരമൊന്നുമേ,
തള്ളുവാൻ പാടില്ല,നീ പോകണം,
"ഇന്റർവ്യു"അറ്റൻഡ് ചെയ്യണം,
കൂട്ടിനു ഞാനും നിന്നൊപ്പമുണ്ട്  "

അങ്ങനെ,ഞങ്ങളിരുവരും ചേർന്നങ്ങു
തമിഴകം തന്നിലെ തുറമുഖ പട്ടണം
തൂത്തുക്കുടി തന്നിലെത്തിചേർന്നു.
തൂത്തുക്കുടി ബിഷപ്പിന്റെയരമന-
യേകിയ സല്ക്കാരമേറ്റ് വാങ്ങി,
സന്ധ്യയോടെ, ഞങ്ങളിരുവരും
"സ്വായർപുര"ത്തേക്കു യാത്രയായി.

നേരമിരുട്ടീ,വിജനമാം ഗ്രാമം,ഇല്ല 
കാണുവാനില്ല,മനുഷ്യവാസം.
എവിടെയന്നന്തിയുറങ്ങുമാനാട്ടിൽ  
ഹോട്ടലോ,"ലോഡ്ജിങ്ങൊ",ഒന്നുമില്ല  -
മറുവഴിയൊന്നും കാണാതെ,യന്നു,ഹാ  
പരവശനായി ഞാൻ മാറിയല്ലോ?  
മാതുലനച്ചനോ,കൂസലെന്യേ,പുസ്തക, 
വായനതന്നിൽ മുഴുകിയപ്പോൾ ?

പെട്ടന്നതാ,യച്ചൻ,നിർത്തീ, ബസ്സതിൽ  
നിന്നുംനിഷ്ക്രമിച്ചല്ലോ,ഒപ്പമീഞാനും കൂടി  
"കഴുന്നു പെരുന്നാളി"ന്നാരവത്തോടൊപ്പം 
കാണ്മൂ,തൻസുഹൃത്താമൊരു വൈദികനെ, 
കുശലം പറഞ്ഞവർ,ഉറക്കെ ചിരിക്കുന്നൂ 
വിശിഷ്ട്യാതിഥികളായ്,സ്വീകൃതരായ് 
ഞങ്ങൾ, പള്ളിമേടയിലന്നുറങ്ങിയല്ലോ?   

ഇത്തരമോർമ്മകളൊട്ടേറെയുണ്ടെങ്കിലും 
വിസ്തര ഭയത്താലൊക്കെയും ചൊല്ലുന്നില്ല    


(അഞ്ചുവയസ്സുകാരനാം പിഞ്ചുബാലകനെൻ 
നെഞ്ചകത്തിന്നും മഞ്ഞുപെയ്യുന്നപോൽ
കുളിര് പകർന്നിടുമാശ്ലേഷം നല്കിയന്ന്          ,
എൻപ്രിയമാതാവിൻ,താതനാംപുരോഹിതൻ ,
കണ്വമഹർഷിക്കൊപ്പംനില്ക്കുന്ന താപസ്സൻ
തന്നുടെയോർമകളിൽ ജ്വലിക്കുന്നെൻമാനസം.  
**വലിയച്ചനെന്നു നാട്ടുകാർ വിളിച്ചിടും 
പുണ്യശ്ലോകനും, വൈദിക ശ്രേഷ്ടനും, 
പുനരൈക്യപ്രസ്ഥാന,കാഹളനാദമായ് 
മാറിയമഹാശയൻ ചങ്ങരംപള്ളിൽ 
നിതാന്ത വന്ദ്യനാകും മത്തായി നാമധാരി, 
പുരോഹിതരായവർക്കുത്തമ,മാതൃകയായ് .  
അപ്പച്ചനച്ചനെന്നുചെറുമക്കൾ, ഞങ്ങളൊക്കെ 
ഭയഭക്തിയോടെ വിളിച്ചാദരിച്ചിരുന്നോരാ, 
സ്നേഹത്തിൻ നിറകുടമായോരാ വല്യച്ചന്റെ   
പാവനസ്മരണയിൽ മുകുളിതഹസ്തനായ് 
സസ്നേഹമീക്കവിത സാദരം സമർപ്പിപ്പൂ )





Wednesday, April 24, 2013

പ്രേമപൂജാരി

              പ്രേമപൂജാരി 

ആദ്യ പ്രണയത്തിൻ ഹൃദ്യമാമോർമ്മകൾ,
നൈവേദ്യമായെൻ ഹൃദയേ,നിറയുമ്പോൾ,
ഹൃദയേശ്വരീ,നിൻ ശ്രീയാർന്നോരാകാരം
പൂജാരൂപമായ് ,മനസ്സിൽ തെളിയുന്നു...

കലാലയജീവിത സായാഹ്നനാളിലായ്  
കമനീയമാകുമെ"ന്നോട്ടോഗ്രാഫ് ബുക്കിൽ"  
കവിത തുളുമ്പും കുറിപ്പിൽ നിൻ പ്രേമത്തെ    
സഖി,നീയറിയിച്ചകഥയോർത്തിടാറുണ്ടോ?

കാവ്യാല്മകം,പ്രണയ ലേഖനമെഴുതി ഞാൻ
കാണാതെയാരും,കാണാതെ,തന്നെ നിൻ
കാലടിപ്പാടുകൾ പിന്തുടർന്നെത്തി,നീ
കോവിലിൽ പോകും വഴിവക്കിൽ നില്ക്കവേ, 
കോവിലിൽ നിൻപ്രിയ ദേവനെകാണാഞ്ഞു
കോപമാർന്നെത്തി നീ കൂവളത്തിൻ,കീഴെ
കാലുഷ്യമേറിയ നിൻ മിഴിപ്പക്ഷികൾ
വേവലാതി,പൂണ്ടിതെന്നെപ്പരതിയോ?

നമ്മുടെ നയനങ്ങൾ തമ്മിലിടഞ്ഞപ്പോൾ, 
മിണ്ടാതെ,മൌനമായ്,നീയന്നുചൊല്ലിയ,
പ്രേമ,മധുരമാം വാക്കുകൾ ഞാനിന്നും
ഗായത്രീ മന്ത്രമായ്  നിത്യവും ചൊല്ലിടും.

കാലപ്രവാഹത്തിൻ കുത്തൊഴുക്കിൽ 
കാണാമറയത്തിതന്യോന്യം കാണാതെ,  
വിഭിന്നമാം,തീരത്തടിയാനിടവന്നു,  
നിത്യഹതഭാഗ്യരായ് നമ്മൾമാറിയോ? .
വിസ്തൃതം,പ്രക്ഷുബ്ദം വിരഹമാം സാഗരം, 
നീന്തിക്കരേറിടാനായില്ലൊരിക്കലും.  

പ്രേമസുരഭിലപുഷ്പങ്ങൾ ചാർത്തി ഞാൻ
പ്രാണേശ്വരീ,നിന്റെ മോഹനരൂപത്തെ   
മാനസക്ഷേത്രത്തിലിന്നും പ്രതിഷ്ഠിച്ചു 
പൂജിച്ചിടും പ്രേമ,പൂജാരിഞാനല്ലോ?




Monday, April 22, 2013

ഒരു ജീവന്മരണ പോരാട്ടത്തിന്റെ കഥ

ഒരു ജീവന്മരണ പോരാട്ടത്തിന്റെ 
കഥ 

തലപോയ,
തെങ്ങൊന്നെൻ
പടിവാതിലിൻ ചാരെ
പടുവൃദ്ധനെപോലെ
നില്പുണ്ടല്ലോ?.

മരമായ,മരമൊക്കെ,
കൊത്തിനടക്കുന്ന,
കിളിവർഗ്ഗത്തച്ചനാം,
അരിയ മരംകൊത്തി
അവിടേക്കന്നാദ്യമായ്
വന്നണഞ്ഞു .

മരമൊന്നുകൊത്തി,
മതിയായില്ലവനൊട്ടും
തെരു,തെരെ,യവന
പ്പോളാഞ്ഞു കൊത്തി.
പകലുകൾ പലതും
കൊഴിഞ്ഞുവെന്നാകിലും
പരിശ്രമിയാണവൻ
പിന്മാറിടുമോ? .

പലനാൾകഴിഞ്ഞപ്പോ-
ളവനാമരത്തിലായ്,
ഒരു,ചെറു,പോടു
നന്നായ്തുരന്നെടുത്തു .

കിളികളിൽ ഗർവിഷ്ടൻ,
തലയിൽ പൂവുള്ളവൻ,
ദിനവുമവൻ വന്നു,
പോടിന്റെഭംഗികണ്ട-
ഭിമാനപൂരിതനായി നില്ക്കും.

പിന്നീടൊരുനാളിലവിടെ
ഞാൻ കേട്ടല്ലോ,
മാടത്തക്കിളികൾ
തൻ സംഘഗാനം.
മിഥുനങ്ങളായെത്തി-
യരുമക്കിളിമക്കൾ
തെങ്ങിലെ പോടിൽ
തൻകൂടൊരുക്കി.

പോടൊരു കൂടാക്കി
മാറ്റിയെടുത്തവർ,
കൂടിന്റെയുള്ളിൽ
"കുടിവച്ചല്ലോ"
മുട്ടയിട്ടോരവൾ,
പെണ്‍കിളി,
തൻകൂട്ടിലത്യന്തം
ശ്രദ്ധയാർന്നടയിരുന്നു.

ചാഞ്ഞമരക്കൊമ്പു,
ചാരത്തുണ്ടതിലന്നു
കൂട്ടിന്നിണക്കിളി
കാത്തിരുന്നു.
കൂട്ടിലിരിക്കും തൻ
കൂട്ടുകാരിക്കവൻ
കണ്ണൊന്നു,ചിമ്മാതെ,
കാവലാളായ്‌.

ദിനമേറെക്കഴിയവെ-
യൊരുനാളിൽ കൂട്ടിലെ,
കിളികളുംകൂട്ടരും
ചേർന്നുച്ചത്തിൽ,
കല,പില,കല പില,
യെന്നവർ,വല്ലാതെ
കഠിനമായുണ്ടാക്കി
മുറവിളികൾ.

പതിവില്ലാതവിടേക്ക-
ന്നെത്തിനോക്കുമ്പോൾ
ഞാൻ ഭീതി,യുണ്ടാക്കുമാ -
കാഴ്ച കണ്ടു.

ദയനീയമെന്നല്ലാതെന്തു
ഞാൻ ചൊല്ലട്ടെ,
അവിടെ ഞാൻ കണ്ടൊരു
രംഗങ്ങളെ.

കൂട്ടിലെ മുട്ടകൾ
പ്രാതലായ് ഭക്ഷിക്കാൻ .
ഒരുമഞ്ഞച്ചേരയാ,
കൂട്ടിലെത്തി.

അലറിക്കരഞ്ഞവർ
ചിറകിട്ടടിച്ചു
ചോരനാം ചേരയെ-
പ്പായിച്ചീടാൻ.

കൂട്ടുകാരായെത്തി
കാക്കതൻ വൻപട
കൂട്ടുചേർന്നന്നവർ
കാറി വിളിച്ചും,
റാഞ്ചിപ്പറന്നും,
ഒത്തു ചേർന്നന്നവർ
ദുഷ്ട,നാമുരഗത്തെ
കൊത്തിയോടിച്ചു .

ജീവന്റെ ജീവനാം
കുഞ്ഞുങ്ങൾക്കായവർ
ജീവൻ കളഞ്ഞും
പൊരുതി നേടി.

     

Saturday, April 20, 2013

മാന്യൻ


      മാന്യൻ 
എന്നെ നിങ്ങൾക്കറിയുമോ 
ഇല്ല,ഞങ്ങൾക്കറിയില്ല,

കൊള്ളാവുന്ന"ക്ലു"തന്നാൽ ?  
ഞങ്ങളൊന്നു ശ്രമിച്ചീടാം 
എന്നാൽ നല്ല "ക്ലു" തരാം 
നിങ്ങളൊന്നു പറഞ്ഞാലും 

മാന്യനല്ലൊ,ഞാനൊരു 
മാന്യനാം പാവം പൗരൻ.   
മാന്യതയാർന്നോനെന്നെ 
മാനമില്ലാത്തോനാക്കാൻ 
ഞാനെന്തു തെറ്റു ചെയ്തു,  
നിങ്ങളതൊന്നു ചൊല്ലൂ ? 

ശരിക്കും ഞാൻഹൈന്ദവൻ,
ചിലപ്പോളോ, ക്രിസ്ത്യാനിയും,
ഇസ്ലാമായ് ഞാൻ പലപ്പോഴും  
വേഷം പകർന്നാടുമല്ലോ? 

എനിക്കില്ല, മതദ്വേഷം,
ജാതിചിന്തയശേഷവും,   
ജാതി,മതസമ്മേളനവേദി
കളിൽ,പൂജ്യനാം ഞാൻ ? 
പത്രമാധ്യങ്ങളൊക്കെയും
നിത്യവുമെൻവാർത്ത നല്ല  
പൊടിപ്പും തൊങ്ങലുമായി 
സചിത്രം കൊട്ടിഘോഷിപ്പൂ... 

രാഷ്ട്രമീമാംസകനല്ലഞാൻ 
രാഷ്ട്രീയത്തിന്നുമതീതനാം
എങ്കിലുമെൻ സേവനാമീ  
രാഷ്ട്രീയക്കാർക്കനിർവാര്യം.  

വർഗീയ കലാപമുണ്ടാക്കും  
തന്ത്രശാലി ഞാനാണല്ലോ?  
തെരെഞ്ഞെടുപ്പടുത്താലോ  
തെരക്കോടു,തിരക്കത്രേ ?  

പൊലിസേമാൻമാരവർക്കും   
ഭയ,ഭക്തി,ബഹുമാനം   
ഇടക്കൊക്കെയവർക്കുംഞാൻ 
ഗുരുദക്ഷിണയേകുമല്ലോ?     

പ്രതികൾക്കായ് വലവീശി, 
മാനംനോക്കിയിരിക്കുന്നോർ-    
തന്മാനംകാക്കുവതിന്നായി ,  
ചിലപ്പോൾ ഞാൻ "പ്രതികളെ" 
ഹാജരാക്കി,സഹായിക്കും  
കേസുകളൊന്നുമെന്റെമേലവർ 
ചാർത്തിടാതെയൊഴിവാക്കും 

വ്യവസായ പ്രമുഖൻ ഞാൻ 
"കുടിൽ",വ്യവസായം",തരാതരം   
നോട്ടടിക്കും ബാങ്കാണല്ലോ  
നോട്ടിരട്ടിപ്പിക്കാൻ മിടുക്കൻ 
ടുറിസം വ്യവസായത്തിൽ 
എന്നെ,വെല്ലാനാരുമില്ല?
നാട്ടിലൊക്കെ റിസോർട്ടുണ്ട് ,
ഡോളർനേടും ഖനികൾ താൻ    
സ്ത്രീപീഡനത്തിൻ കഥകൾ    
പാടിടുന്ന,"നർസറികൾ"  
രതിനാടകരംഗങ്ങൾ,ടിവി'
സീരിയൽ,പോലവിരാമം  
നടമാടുന്നവിടെന്നും .

സിനിമാഭ്രമം വല്ലാതെൻ 
സിരകളിൽ പൂക്കുമ്പോൾ 
ഉന്മാദത്തോടപ്പോൾ തന്നെ    
നിർമാതാവിൻകുപ്പായം 
ഞാണിയാനും മടിക്കില്ല.
ഥയുംതിരക്കഥയും ,
നവാഗത സംവിധാന
പ്രതിഭയും ഞാൻ തന്നെ   
ഞാൻ പിടിക്കുംപടമെല്ലാം 
ചൂടപ്പംപോൽ ചിലവാകും , 
തിയേറ്ററിൽ കൊടുക്കില്ല   
"സാറ്റലൈറ്റ് റൈറ്റും"വേണ്ട,
സി.ഡി.മാത്രം മതിയത്രെ! 

നായികമാരവരൊക്കെ 
താരറാണികളായി മിന്നി  
അവരിൽ ചിലരിന്നുമെന്റെ    
സുഖകാംഷികളാണല്ലോ? 
ഭാഗ്യഹീനരാം ചിലരൊക്കെ  
രതിസുഖ,രസം വിൽക്കും 
രാത്രിതൻ നായികമാരായ്  
തെരുവോരത്തലയുന്നു.  

നാടനും ഫോറിനുമെന്ന
ഭേദമില്ലാതനവധി  
ബ്രാണ്ടിലുള്ള മദ്യമൊക്കെ 
നാട്ടിലാകെയൊഴുക്കീടും 
മദ്യനിരോധനക്കാർക്കും   
കൈയ്യയച്ചു പണം നല്കും,
മദ്യ,മാഫിയത്തലവൻ   
ജനത്തിന്നും കണ്ണിലുണ്ണി 
ദീനാനുകമ്പകാട്ടീടുവാൻ, 
ലഭ്യമാകുമവസ്സരമൊട്ടും-
തന്നെപാഴാക്കാൻ ഞാൻ 
സമ്മതിക്കില്ലൊരിക്കലും 
സമൂഹവിവാഹം,പിന്നെ 
സൗജന്യാതുരസേവനം, 
ഇതൊക്കെയെന്നുമെൻ,
ബലഹീനതയാണല്ലോ?

ഭരണം മാറി,വന്നെന്നാലും  
പരിഭ്രമിക്കില്ലൊരിക്കലും  
ഭരിക്കുന്നോരവർക്കൊപ്പം
മദിച്ചെന്നും നടക്കും ഞാൻ   
പരിസ്ഥിതി തകർത്താലും 
വരും തലമുറക്കായെന്നും 
കരുതലുള്ളവനീ ഞാനും ?
കരുതുന്നു സ്വിസ്സ് ബാങ്കിൽ    
എന്റെ വരും തലമുറക്കായ് 

ഇത്രയും ഞാൻ ചൊല്ലിയിട്ടും 
എന്നെ നിങ്ങൾക്കറിയില്ലേ? 
നിങ്ങളെപ്പോലെതന്നെയവർ 
സി.ബി.ഐ,ക്കാർപറയുന്നു
പിടികിട്ടുന്നില്ലെന്നവർ  
ആണയിട്ടു പറയുന്നു    
പിടികിട്ടാപുള്ളിയെന്നും" - 
പരസ്യത്തിൽ പറയുന്നു  

ഉന്നതത്തിൽ "പിടി"യുള്ള  -
"പിടികിട്ടാപുള്ളി"യായി
വിലസുന്ന മാന്യനെന്നെ  
അറിയില്ലേ,മാലോകരേ?   




ഒരു വര്ഷംകൂടി കൊഴിഞ്ഞുപോയീടുമ്പോള്‍ 
പുതുവര്‍ഷം പൂചൂടികുണുങ്ങിയെത്തീടുന്നു.  
കൊഴിയുന്നോരിലകള്‍ ചീഞ്ഞു വളമായി 
നവമുകുളങ്ങള്‍ക്കൊരൂര്‍ജ്ജമായ്തീരേണം.       



മന്ത്രിമാർ തൊട്ടുള്ള "വിഐപി"
വൃന്ദമെത്തുന്ന സമയത്ത്‌ 
സംസ്ഥാനാതിഥിയായ് ഞാൻ  
ബന്തവസ്സിൽ പാർത്തിടും  





             

Friday, April 19, 2013

മരണദേവനൊരു വരമരുളിയാൽ ?


മരണദേവനൊരു 
വരമരുളിയാൽ ?

മരണമേ! നിന്നാഗമനത്തിന്റെ   
മണിമുഴങ്ങുന്നിതെന്റെ കാതിലും. 
മതി,വരാതെയീ,ജീവിതനാടക-  
മിനിയുമാടണം,അനുവദിച്ചീടുക, 
കഴിയുമെങ്കിലരനാഴികയെങ്കിലും 
അധികമായി,നീ നല്കുമാറാകണം. 

ചെറുക്കുവാനെനിക്കാവതില്ലെങ്കിലും  
ഒളിക്കുവാനൊന്നു ഞാൻ ശ്രമിക്കട്ടെ,  
തണുത്തുറഞ്ഞൊരു നിന്റെകൈകളാൽ ,
പിടിച്ചുതാഴ്ത്തുവതെവിടേക്കിതെന്നെ നീ  
ഇരുട്ടുചൂഴുമൊരഗാധകയത്തിലോ?    

"പതം പറഞ്ഞു"കരഞ്ഞെന്റെചുറ്റിലും 
മനമിടിഞ്ഞവരെന്റെ ബന്ധുക്കളാം,  
പ്രകീർത്തിക്കുന്നവരെന്നപദാനങ്ങൾ,  
പ്രശസ്തനെന്നു പുകഴ്ത്തി കൊല്ലുന്നു. 
ഇടക്കിടെ,കുശു,കുശുപ്പുമായ്,ചിലർ,    
ഇകഴ്ത്തിടുന്നിതെന്റെ ജീവിതം.  

മരണദേവനും മനമലിഞ്ഞെങ്കിലൊ ?
തരികായാണവൻ,പുനരെനിക്കൊരു 
ചെറിയോരുകാലം വീണ്ടുമീജീവിതം 
മതിമറന്നു,ഞാനാസ്വദിച്ചീടുവാൻ...

പതിയെ,ഞാനെൻ മിഴിതുറന്നീടവേ,    
പലരുമാക്കാഴ്ച്ച കണ്ടു ഭയന്നോടി,
പരിമിതമായി വന്നൊരാൾക്കൂട്ടത്തിൽ 
പരിചിതരായിട്ടാരുമേയില്ലല്ലോ?

Thursday, April 11, 2013

വിഷുക്കൈനേട്ടം



വിഷുക്കൈനേട്ടം 


കോയിക്കലെ കണിക്കൊന്നപൂത്തു
വേലിക്കലേക്കതു ചാഞ്ഞുനിന്നൂ..   

പൂത്തോരെൻ കൗമാര മോഹങ്ങളും  
പൂത്തുലാവുന്നൊരാ,പൂവ് തേടി..   

വിഷുവല്ലേ ? കൈനീട്ടം പങ്കിടാനായ്
വേലിക്കരികിലേക്കോടിയെത്തി.. 
  
ചേലൊത്ത ചുംബന കൈനീട്ടങ്ങൾ 
ചേലോടെയന്നവര്,നല്കി,വാങ്ങീ..

Sunday, April 7, 2013

വെളിച്ചം ദു:ഖമാണുണ്ണീ



വെളിച്ചം ദു:ഖമാണുണ്ണീ 

അറിയുക, മക്കളെ,
നിങ്ങളറിഞ്ഞാലും
പകലാണെങ്കിലും 
ഇവിടെയിരുട്ടാണ്.
നാട്ടിലെങ്ങുംതിങ്ങും 
ഇരുളാണ് ,ഇരുട്ടാണ്.
കൊടിയ തമസ്സാണ്..

കൊടിയ  വേനലിൽ 
വൈദ്യുതിക്ഷാമം 
നല്കുമിരുട്ടല്ലിതു,
ജീവിതനൈരാശ്യ
മേകുമിരുട്ടാണ്.
നാടിൻ വികസനം 
പാടെ തകർക്കും
ബന്ദും,ഹർത്താലും, 
മാസം തോറും
അമാവാസിയായ് ,
മലയാളികൾക്കു മാത്രം 
ലഭിക്കുമിരുട്ടാണ്.
നാശം വിതച്ചു,നാം  
കൊയ്യുമിരുട്ടാണ് .

വിശന്നവശരായവർതൻ 
കണ്ണിൽ,കരളിൽ നിറഞ്ഞു 
ഉറയുന്നോരിരുട്ടാണ്.

വിശ്വാസ,മന്ധവിശ്വാസമായ് 
സത്യത്തെ ബലിയേകി  
"സത്യമേവതേ ജയ"യെന്ന്  
മുദ്രാവാക്യത്തിലൊതുക്കി       
നാം തീർക്കുമന്ധത തൻ 
കൊടിയോരിരുട്ടാണ്..    

വെളിച്ചം പകരേണ്ട 
ശ്രേഷ്ഠമതങ്ങൾ
തൻ വെളിച്ചപ്പാടുകൾ 
വിതക്കും
വിദ്വേഷത്തിന്നിരുട്ടാണ്,
കൊടിയ
തമസ്സാണിവിടെ-,
യിരുട്ടാണ്.

സ്വാർത്ഥരാം രാഷ്ട്രീയ
നേതൃത്വമേകുന്ന,
വ്യർത്ഥ വാഗ്ദാന
പൊലിമയിലാന്ധ്യം-
ഭവിച്ചോരണികൾ 
തൻ കുടിപ്പകയതിൽ
ഉരുകും മനസ്സോടെ 
യുവചേതനകളും,
തകരുന്നോരാലംബ-
രഹിതരവരുടെ,
ചിതറും കുടുംബത്തിൽ 
നിന്നുയരും നെടുവീർപ്പിൻ 
കൊടും കാറ്റുളവാക്കും 
കൊടിയോരിരുട്ടാണ്.

സാക്ഷരകേരള 
നാട്ടിലെവിടെ വെളിച്ചം?
അക്ഷരാർത്ഥത്തിലിവിടെ 
തിങ്ങുമിരുട്ടാണ്.
അറിയുക, മക്കളെ, 
നിങ്ങളറിഞ്ഞാലും,
പകലാണെങ്കിലുമിവിടെ
യിരുട്ടാണ്.കൊടിയ,തമസ്സാണ് 
ഇവിടീ നാട്ടിൽ തിങ്ങുമിരുട്ടാണ്.

മുഖം മൂടിയണിഞ്ഞക -
ക്കണ്ണടച്ചവർ,കാമാന്ധർ,
തീർത്ത ചതി തൻ 
ചിലന്തിവലക്കുള്ളിൽ,
പിടയും പൂമ്പാറ്റ തൻ
പീഡനകഥയുമായ്‌ 
സൂര്യനെല്ലികൾ,
പഴയ വാർത്തയായെങ്കിലും 
തുടർകഥയായാവർത്തിക്കും,
കിളിരൂർ,കവിയൂർ പറവൂർ 
നിറയുന്നൂ ചൂടുളള വാർത്തയായ്  .

അഭിനവപൂജാരിമാർ, 
അഭിഷേകം
"കരിയോയിലു"പൂശി 
നടത്തുമവരല്ലോ,
കേരള നാടിൻ,
മാതൃകാ പുരുഷന്മാർ?
ഇരുട്ടിൻ മക്കളവർ,
വെളിച്ചം നല്കുവോരെ
തുരത്താനപവാദം 
പരത്തുമിരുട്ടാണ്.
അറിയുക, മക്കളെ, 
നിങ്ങളറിഞ്ഞാലും
പകലാണെങ്കിലു,
മിവിടെയിരുട്ടാണ്.

ഈ ഇരുട്ടിലൊരു 
ദീപം തെളിക്കാൻ
ശ്രമിക്കാതെ,
കറുത്തകണ്ണട ചൂടി,
കൈ ചൂണ്ടിയന്യോന്യം,
പഴിച്ചിട്ടാർത്തു നമ്മൾ
വിളിച്ചു കൂവീടുന്നു,
ഇവിടെ ഇരുട്ടാണല്ലോ 
കൂരിരുളാണിരുട്ടാണ് ,
കൊടിയ തമസ്സാണ്.

കറുത്തകണ്ണട വയ്ക്കാം,
ചുറ്റുമിരുട്ടുപരത്തീടാം
ഉറക്കെയേറ്റു പാടാം,
അക്കിത്ത മഹാകവി
കുറിച്ച പ്രസിദ്ധമാം 
വരികളേറ്റു ചൊല്ലാം
"വെളിച്ചം ദു:ഖമാണുണ്ണീ,
  തമസ്സല്ലോ സുഖപ്രദം"






Thursday, April 4, 2013

കുറുമ്പനുറുമ്പും കൊമ്പനാനയും

കുറുമ്പനുറുമ്പും കൊമ്പനാനയും 

വമ്പെഴും കുട്ടിക്കുറുമ്പനാനേം,  
കുറുമ്പേറും കറുമ്പനാ,കട്ടുറുമ്പും,
ഒരുനാളാ,കാട്ടിലൊരിക്കലന്നു,  
പലനാളു കൂടിയവര് കണ്ടുമുട്ടി.

കുറുമ്പനുറുമ്പ്‌ പറഞ്ഞു, മെല്ലെ,  
"ചങ്ങാതിയാനേ, കൊമ്പനാനേ, 
എന്നെ നീയൊന്നു പുറത്തേറ്റുമോ?."

അത് കേട്ടരിശംപൂണ്ടാന ചൊല്ലി, 
"ഹമ്പട, ഉറുമ്പേ,എന്തൊരു പൂതി!
ചിലമ്പാതെ നീയൊന്നു വഴി മാറിനില്ല്." 

ഉറുമ്പൊന്നു കെഞ്ചി,"സുന്ദരനാനേ,
തുമ്പിയിലേറ്റി,ചങ്ങാതിയെന്നെ 
നിന്പുറത്തേക്കൊന്നിരുത്തിടാമോ?" 

ആന മൊഴിഞ്ഞു,"നീവെറും പ്രാണി
പ്രാണികളാനയ്ക്ക് ചങ്ങാതിയെന്നോ? 
പ്രാണനുമായി നീ പോയാട്ടെ, ദൂരെ."

കുറുമ്പനുറുമ്പ്‌,കൊമ്പനോടോതി 
"ചങ്ങാതിയാനേ,വീരസ്യം കളയൂ, 
ഞാൻ വെറുമല്പപ്രാണിതന്നെ, 
ഞാൻ നിനച്ചെന്നാലീ നിന്നെപ്പോലും 
കൊമ്പുകുത്തിച്ചീടാമെന്നറിയൂ..  
വാക്കിനെതിർ വാക്കുചൊല്ലിയവര്  
നാക്കും പിഴച്ചു,വക്കാണമായി. 

(മൊഴിഞ്ഞവാക്കും,തൊടുത്തോരമ്പും,   
തിരിച്ചെടുക്കാനാവതുണ്ടോ? )

പിന്നീടൊരു നാളാവഴിതന്നെവന്നു   
വിശന്നുവലഞ്ഞോരാ,കൊമ്പനാന  
തളിരു നിറഞ്ഞ മരത്തിൽ നിന്നും          
തളിരിളംചില്ലയൊടിച്ചു,പിന്നെ 
തുമ്പിയിലേറ്റി,തിന്നാൻ തുടങ്ങി. 
തുമ്പിതന്നുള്ളിലേക്കിലയിൽ നിന്നും 
കുറുമ്പനുറുമ്പും കയറിപ്പറ്റി. 

കുഞ്ഞനുറുമ്പവൻ, കടി തുടങ്ങീ 
കുട്ടിക്കുറുമ്പനോ, മദമിളകി.   
വാലുംചുരുട്ടി,കൊമ്പും കുലുക്കി  
വിറളിപിടിച്ചവൻ പാഞ്ഞുവല്ലോ, 
ആനക്ക് ഭ്രാന്തായെന്നോതിയന്നു,   
മാലോകരാകെ തടിച്ചു കൂടി.  
മയക്കു വെടിവെക്കാനോര്ടരായി   
വെടിയേറ്റോരാനയോ,കൊമ്പുകുത്തി. 

തുമ്പി തന്നുള്ളിലമര്ന്നിരുന്നു, 
കുഞ്ഞനുറുമ്പ്‌ ചിരിച്ചുവത്രെ!