Monday, June 13, 2016

ദേവീ നിൻസവിധേ

ദേവീ സവിധേ
കവിതയാം ദേവീ നിൻസവിധേ 
വിസ്മൃതമാകുമെൻ ശോകഭാവം 
പഥികനാമെന്നുടെ പാഥേയമായ് 
പലവുരു നീയെനിക്കാശ്വാസമായ്
മനസിന്റെ വിഹ്വലഭാരമെല്ലാം 
മടിയാതെ താങ്ങുമൊരത്താണിയായ് 
നിഭൃതമൊരു നിസ്തുലസാന്ത്വനമായ് 
നീയെന്റെ മാനസം തന്നിലുണ്ട്
കവിതയാം ദേവീ, നിൻസവിധേ 
വിസ്മൃതമാകുമെൻ ശോകഭാവം 
വിരസ്സമാം വാർദ്ധക്യജീവിതത്തെ 
സരസമായ്മാറ്റുന്നു നിൻസാമീപ്യം
കവിതയാം ദേവീ, നിൻസവിധേ 
വിസ്മൃതമാകുമെൻ ശോകഭാവം 
നിറയുമോരാത്മഹർഷത്താലെ 
നിൻസ്തുതിഗീതി ഞാനാലപിപ്പൂ

വൃത്തമറിയില്ല


"മാലിനി"യെന്നു നിനച്ചു ഞാൻ തൊട്ടത്‌ 
മാലിനിയല്ലത്രേ,"മാനിനി"യാണവൾ 
മോഹനമാമാകാരമൊന്നുപോലെങ്കിലും 
മോഹിപ്പിച്ചിടുന്നൊരു ഭാവം വിഭിന്നമാം
(നനമയയുഗമെട്ടിൽ തട്ടണം "മാലിനിക്ക്‌ "
നനമയയ മാലിനി; എട്ടിൽ യതി.
മാനിനി ന ജ ജ ര കേള്‍ യതിയഞ്ചില്‍ "മാനിനി")

ചെമ്പരത്തിപ്പൂച്ചമ്മന്തി


ചെമ്പരത്തിപ്പൂവിറുത്തെടുത്തു
കേരം തിരുമ്മിയ പീര,ചുവന്നുള്ളി
ചുവന്ന മുളകുപ്പും പുളിയുമായി ,
അമ്മിക്കല്ലിലരച്ചെടുത്തതിൽ
ചെമ്മേ വെളിച്ചെണ്ണ തൂകിയ-
തുപദംശമായിട്ടൂണിനുവിഭവ-
മത്,ബഹുകേമമെന്നു ചൊല്ലുന്നു
നളപാചകശ്രീയാമീയുള്ളവൻ

ദിവ്യകാരുണ്യം





അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം
 
ചിരകാലം മനുജനോടൊത്തു കഴിയുവാൻ
പരിപാവനമായോരീ സക്രാരിയിൽ
തിരുവോസ്തി രൂപനായ് മാറുവാൻ നീ
തിരുവുള്ളമായി നിൻ സ്നേഹവായ്പാൽ
 
ദിവ്യകാരുണ്യമായ്, നിറസാന്നിധ്യമായ്
നീ വന്നിടൂ നാഥാ എൻ ഹൃദയാന്തരേ
എന്റെ ബലഹീനതയൊക്കെയും മാറ്റി
എനിക്കാത്മധൈര്യം പകർന്നീടില്ലേ ? 

അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം .