Monday, July 14, 2014

ചേല നാഗങ്ങൾ

ചേല നാഗങ്ങൾ

ആതിരനാളിലന്നായർകുലത്തിലെ
ആയപ്പെണ്‍കൊടിമാരൊത്തു ചേർന്ന്
ആയർകുലത്തിലെ ആരോമലാം പയ്യൻ
ആമ്പാടിക്കണ്ണന്റെ ലീലാവിലാസങ്ങൾ ..
തങ്ങളിൽ,തങ്ങളിൽ ചൊല്ലിക്കലഹിച്ചു
തഞ്ചത്തിൽ യമുന തൻ തീരം പൂകി..

ആടകളൊന്നൊന്നായ്, ജലകേളി-
യാടാനുരിഞ്ഞെറിഞ്ഞന്നവർ
യമുനാനദിയിലിറങ്ങി നിന്നു.
തങ്ങളിൽ തങ്ങളിൽ വെള്ളം തെറിപ്പിച്ചും
മുങ്ങാംകുഴിയിട്ടും മുങ്ങിയും പൊങ്ങിയും
കാലിൽ പിടിച്ചു കളിച്ചുന്മാദമോടെ, പല
കേളികളാടിത്തിമിർക്കുന്നതിന്നിടെ,
കേട്ടല്ലോ മധുരമാം ഗാനത്തിന്നീണങ്ങൾ
കാലികളൊന്നായ് തലപൊക്കി ശ്രവിച്ചീടും
കാതുകൾക്കിമ്പമാം മധുര ഗാനം.

ഗോപസ്ത്രീവൃന്ദമാ, മധുരഗാനം കേട്ട്
മോഹനാംഗികളായ് നിർലജ്ജം നിൽക്കെ
ഓടക്കുഴൽ കേട്ടുടയാടകളൊക്കെയും
ഓടിയങ്ങെത്തുന്നു നാഗങ്ങളെപ്പോൽ
മാകുടിയൂതുന്ന പാമ്പാട്ടി തൻ ചേലിൽ
മായക്കണ്ണന്റെ കോലക്കുഴൽ വിളികേട്ട്
ചേല നാഗങ്ങൾ ഒന്നൊന്നായ് വന്നിട്ട്
ചാലെ,ഫണം വിരിച്ചാടിത്തുടങ്ങിയോ ?.

Friday, July 4, 2014

ഇടപ്പള്ളി രാഘവൻ പിള്ള

ഇടപ്പള്ളി രാഘവൻ പിള്ള 

(1909 ജൂൺ 30 - 1936 ജൂലൈ 5)


മലയാളത്തിൽ കാല്പനിക കവിതകൾ പാടി നടന്ന സമകാലികരായ രണ്ടു 

യുവഗായക കോകിലങ്ങളായിരുന്നു ഇടപ്പള്ളിയും ചങ്ങമ്പുഴയും

താൻ രചിച്ച "മണിനാദ"മെന്ന കവിതയും അദ്ദേഹത്തിൻറെ 

നിര്യാണവാർത്തയും പത്രത്തിൽ പ്രസിദ്ധീകൃതമായത് 1936 ജൂലൈ 6-

ന്നായിരുന്നു 

മാതൃഭൂമിആഴ്ചപ്പതിപ്പ്
പുസ്തകം 14 1111 മിഥുനം ൨൮-ആംനു തിങ്കളാഴ്ച ലക്കം W 17

അദ്ദേഹത്തിനു സ്മരണാഞ്ജലിയായി അദ്ദേഹം രചിച്ച "മണിനാദം" 

വായനക്കാർക്കായി ഇവിടെ സമർപ്പിക്കട്ടെ!

മണിനാദം

മണിമുഴക്കം മരണദിനത്തിന്റെ

മണിമുഴക്കം മധുരം --- വരുന്നു ഞാന്‍!

അനുനയിക്കുവനെത്തുമെന്‍ കൂട്ടരോ-

ടരുളിടട്ടെയെന്നന്ത്യ യാത്രാമൊഴി :

മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍

മരണഭേരിയടിക്കും സഖാക്കളെ !

സഹതപിക്കാത്ത ലോകമേ!യെന്തിലും

സഹകരിക്കുന്ന ശാരദാകാശമേ !

കവനലീലയിയിലെന്നുറ്റ തോഴരാം

കനകതൂലികേ! കാനനപ്രാന്തമേ !

മധുരമല്ലാത്തൊരെന്‍ മൌനഗാനത്തില്‍

മദതരളമാം മാമരക്കൂട്ടമേ!

പിരികയാണിതാ, ഞാനൊരധ:കൃതന്‍

കരയുവാനായ്പ്പിറന്നൊരു കാമുകന്‍ !