Thursday, April 25, 2013

എന്റെ മാതുലൻ *'കൊച്ചച്ചൻ'

**എന്റെ പിതാമഹൻ വല്യച്ചനും 
       മാതുലൻ'കൊച്ചച്ചനും ' 

മാതുലനായൊരു വൈദികനൊത്തു
ഞാനാദ്യമായ് ജോലിക്കായന്യനാട്ടിൽ
പോയകഥയിതു,നേരിയോരോർമയാ-
യെൻ,മാനസ പൊയ്കയിൽ നിന്നു കിട്ടി.

"സ്വായർപുരം" തന്നിലുള്ള കലാലയം,
"പോപ്സ്  കോളേജെന്നു"താൻ നാമധേയം
കോളേജിൽ ഗ്രന്ഥവിചാരിപ്പുകാരന്റെ
തസ്തിക തന്നിലേക്കന്നൊരു നാൾ  
"ഇന്റർവ്യു"വിന്നറിയിപ്പുമായെനി-
ക്കാദ്യമായന്നൊരു കത്ത് കിട്ടി. 
തമിഴകമായതിനാലെനിക്കൊട്ടുമേ 
താല്പര്യമുണ്ടായില്ല ,പോകുവാനായ്.    

"പങ്കെടുത്തീടെണം നീ ,
ചൊല്ലിയെൻ മാതുലൻ,
"കൈവന്നീടുമൊരവസരമൊന്നുമേ,
തള്ളുവാൻ പാടില്ല,നീ പോകണം,
"ഇന്റർവ്യു"അറ്റൻഡ് ചെയ്യണം,
കൂട്ടിനു ഞാനും നിന്നൊപ്പമുണ്ട്  "

അങ്ങനെ,ഞങ്ങളിരുവരും ചേർന്നങ്ങു
തമിഴകം തന്നിലെ തുറമുഖ പട്ടണം
തൂത്തുക്കുടി തന്നിലെത്തിചേർന്നു.
തൂത്തുക്കുടി ബിഷപ്പിന്റെയരമന-
യേകിയ സല്ക്കാരമേറ്റ് വാങ്ങി,
സന്ധ്യയോടെ, ഞങ്ങളിരുവരും
"സ്വായർപുര"ത്തേക്കു യാത്രയായി.

നേരമിരുട്ടീ,വിജനമാം ഗ്രാമം,ഇല്ല 
കാണുവാനില്ല,മനുഷ്യവാസം.
എവിടെയന്നന്തിയുറങ്ങുമാനാട്ടിൽ  
ഹോട്ടലോ,"ലോഡ്ജിങ്ങൊ",ഒന്നുമില്ല  -
മറുവഴിയൊന്നും കാണാതെ,യന്നു,ഹാ  
പരവശനായി ഞാൻ മാറിയല്ലോ?  
മാതുലനച്ചനോ,കൂസലെന്യേ,പുസ്തക, 
വായനതന്നിൽ മുഴുകിയപ്പോൾ ?

പെട്ടന്നതാ,യച്ചൻ,നിർത്തീ, ബസ്സതിൽ  
നിന്നുംനിഷ്ക്രമിച്ചല്ലോ,ഒപ്പമീഞാനും കൂടി  
"കഴുന്നു പെരുന്നാളി"ന്നാരവത്തോടൊപ്പം 
കാണ്മൂ,തൻസുഹൃത്താമൊരു വൈദികനെ, 
കുശലം പറഞ്ഞവർ,ഉറക്കെ ചിരിക്കുന്നൂ 
വിശിഷ്ട്യാതിഥികളായ്,സ്വീകൃതരായ് 
ഞങ്ങൾ, പള്ളിമേടയിലന്നുറങ്ങിയല്ലോ?   

ഇത്തരമോർമ്മകളൊട്ടേറെയുണ്ടെങ്കിലും 
വിസ്തര ഭയത്താലൊക്കെയും ചൊല്ലുന്നില്ല    


(അഞ്ചുവയസ്സുകാരനാം പിഞ്ചുബാലകനെൻ 
നെഞ്ചകത്തിന്നും മഞ്ഞുപെയ്യുന്നപോൽ
കുളിര് പകർന്നിടുമാശ്ലേഷം നല്കിയന്ന്          ,
എൻപ്രിയമാതാവിൻ,താതനാംപുരോഹിതൻ ,
കണ്വമഹർഷിക്കൊപ്പംനില്ക്കുന്ന താപസ്സൻ
തന്നുടെയോർമകളിൽ ജ്വലിക്കുന്നെൻമാനസം.  
**വലിയച്ചനെന്നു നാട്ടുകാർ വിളിച്ചിടും 
പുണ്യശ്ലോകനും, വൈദിക ശ്രേഷ്ടനും, 
പുനരൈക്യപ്രസ്ഥാന,കാഹളനാദമായ് 
മാറിയമഹാശയൻ ചങ്ങരംപള്ളിൽ 
നിതാന്ത വന്ദ്യനാകും മത്തായി നാമധാരി, 
പുരോഹിതരായവർക്കുത്തമ,മാതൃകയായ് .  
അപ്പച്ചനച്ചനെന്നുചെറുമക്കൾ, ഞങ്ങളൊക്കെ 
ഭയഭക്തിയോടെ വിളിച്ചാദരിച്ചിരുന്നോരാ, 
സ്നേഹത്തിൻ നിറകുടമായോരാ വല്യച്ചന്റെ   
പാവനസ്മരണയിൽ മുകുളിതഹസ്തനായ് 
സസ്നേഹമീക്കവിത സാദരം സമർപ്പിപ്പൂ )





No comments:

Post a Comment