Thursday, July 25, 2013

ആട്ടിൻ കൂട്ടവും ചെന്നായും

ആട്ടിൻ കൂട്ടവും ചെന്നായും 

ഒരു മനോഹരതാഴ്വാരത്തിൽ 
ഒരു ചെന്നായ് മെല്ലെ വന്നു പെട്ടു
വിശന്നു പരവശനായ ചെന്നായ് 
പശിയടക്കാനാവാതെ,തന്റെ
പരിസരമാകെ തിരഞ്ഞു നോക്കി. 
അവിടതാ കുറ്റിചെടികൾക്കുള്ളിൽ 
അലയുന്നോരേകനാമാട്ടിൻ കുട്ടി.
"കാക്കയും വന്നു മാമ്പഴവും വീണു" 
കാട്ടിലെ ചെന്നായ്ക്കാശ മൂത്തു.
കൊതിയേറി,നൊട്ടിനുണഞ്ഞവനോ 
ചതിയുടെ പദ്ധതിയലോചിച്ചു
മനസ്സിലവൻ കരുക്കൾ നീക്കി.
അരുമകുഞ്ഞാടിനെ സൗമ്യമായ്
മാടിവിളിച്ചവനോതിയല്ലോ,
"വരിക,കുഞ്ഞാടെയെന്നരികിൽ
വരിക,നീയൊട്ടുമേ പേടിക്കാതെ,
പുതിയ മേച്ചിൽപുറം തേടി മേലിൽ
അലയേണ്ട നീയൊപ്പം വന്നാൽ മതി,
ഞാൻ നിന്നെ കൊണ്ടുപോയ് കാട്ടിത്തരാം 
തളിരിളംപുല്ലുള്ള  താഴ്വാരങ്ങൾ "
(മേനിയനങ്ങാതെ സമ്പാദിക്കാൻ
പൂതിയേറും മനുഷ്യരെപ്പോൽ
തട്ടിപ്പിൻ വലയിൽ ചെന്നു ചാടും
വകതിരിവില്ലാത്ത മർത്യരെപോൽ )
അതു കേട്ടിട്ടാർത്തിയോടാട്ടിൻ കുട്ടി 
ചെന്നായോടൊപ്പം ചെന്നുവല്ലോ?
പോകും വഴിയ്കവർ കണ്ടുമുട്ടി
തള്ളയാടും കൂടെ മുട്ടനാടും.
ആട്ടിൻ കൂട്ടത്തെ കണ്ട ചെന്നായ്
നാട്ട്യങ്ങളൊക്കെ വെടിഞ്ഞുവല്ലോ?
സടകുടഞ്ഞുഗ്രമാം ഭാവത്തോടെ
അലറിവിളിച്ചവൻ ചാടിയല്ലോ,
തള്ളയാടൊട്ടുമേ കൂസലെന്യേ,
ചെന്നായോടിങ്ങനെ ചൊല്ലിയത്രെ,
"വേണ്ട,വിരട്ടീടാൻ നോക്കിടേണ്ട,
പണ്ടു നീ കേട്ട കഥകളിലെ
ഭീരുക്കളല്ലിന്നീയാട്ടിൻ കൂട്ടം 
"ന്യൂജനറേഷൻജനുസ്'" ഞങ്ങൾ
ഭീതിയില്ലാത്തൊരു കൂട്ടരത്രെ"
ഇത്ഥം പറഞ്ഞിട്ടവരൊത്തുചേർന്നു
കുത്തിയുംശക്തിയായ് തൊഴിച്ചും
ആട്ടിപ്പായിച്ചു ചെന്നായെ ദൂരെ.
ആടുകൾ തന്നുടെ ശൌര്യം കണ്ടു,
പ്രാണനും കൊണ്ടുസൃഗാലനോടി.
(പഞ്ചതന്ത്രം കഥകൾക്കൊരു
പുതിയ ഭാഷ്യമവർ വിരചിച്ചല്ലോ)




No comments:

Post a Comment