Tuesday, July 2, 2013

ദൈവത്തിന്റെ സ്വന്തനാട് ?


ദൈവത്തിന്റെ സ്വന്തനാട് ? 

ചുര മാന്തിയെത്തുന്നു 
മൂരി ശൃംഗാരത്തിൻ
ദുരമൂത്തു നാട്ടിൽ 
പകൽ മാന്യന്മാർ.
അവരുടെ ചെയ്തികൾ
കണ്ടു മുഖംപൊത്തി-
ക്കരയുകയല്ലാതെ 
നാമെന്തു ചെയ്യും  .

കാമശരമേറ്റു 
മഹേശ്വരൻ പോലും 
കാമപരവശനായ്  
മാറിയില്ലേ? രതീ- 
ദേവിയെ മോഹിച്ചില്ലേ?  
കാമനുണർന്നാലേതു 
മാമനും വീഴുമല്ലോ 
തെറ്റാത്തവർ പാടെ 
തെറ്റിപ്പോയെന്നുംവരാം ..  

കാമത്തിൻകോമരങ്ങൾ 
ഉറഞ്ഞു തുള്ളുന്നല്ലോ, 
നാടിൻ "താക്കോൽ സ്ഥാനമാം" 
ഭരണകേന്ദ്രത്തിൽ 
പോലുംകഷ്ടം .
"സമ ദൂര"ത്തിലല്ല 
"ശരി ദൂര"ത്തിൽ തന്നെ 
അവരെയകറ്റുവാൻ 
മറന്ന മന്ത്രിമാരോ 
ഉപ്പു തിന്നവരായേറെ     
വെള്ളവും കുടിക്കുന്നു.  

മാദകഭാവമാർന്നു,
വന്നെത്തിശാലീനരാം 
മോഹിനിമാരേക്കണ്ടു ,
കാമമോഹിതരായവർ ,
സചിവോത്തമനുടെ    
കിങ്കരപരിഷകൾ 
കോടികൾ തട്ടീടാൻ .
ത്താശ ചെയ്തീടുന്നു. 

ആട് ,മാഞ്ചിയം,"ടോട്ടൽ" 
തട്ടിപ്പിന്നിരയായോർ   
"പോഴന്മാർ" ചിലരിന്നും 
കെണിയിൽ വീണീടുന്നു. 
(ചൂട് വെള്ളത്തിൽ വീണ 
മാർജ്ജാരൻ തന്റെ കഥ     
മാതൃകയാക്കൂ നിങ്ങൾ 
പോഴരാം നാട്ടുകാരേ... )

ഒച്ചിഴയും പോൽ നീങ്ങും 
സർക്കാരിൻ ഗതിവേഗം  
മെച്ചമാക്കാന"തിവേഗം,
ബഹുദൂര"മെത്തീടുവാൻ , 
ഭരണശകടത്തിന്നൂർജ്ജവു -
മായെത്തി,ഫോണിൽ 
"സരിഗമ" പാടി  
കറക്കുകമ്പനിക്കാർ.  

സ്വകാര്യം,'സുതാര്യമായി' 
നാട്ടുകാരറിഞ്ഞല്ലോ,  
മോഹിനിഭാഷണത്തിൽ 
മയങ്ങിവീണോരെല്ലാം 
മോചനം പ്രതീക്ഷിച്ചു 
ജയിലിൽ കിടക്കുന്നു.   


പ്രളയക്കെടുതിയും 
ആരോഗ്യ പ്രശ്നവുമായ് 
ദുരിതമേറീ,ജനം 
പരവശരായെന്നാലും 
ഭരണ-പ്രതിപക്ഷ 
ഭേദമില്ലാതവരൊക്കെ  
നിത്യ ഹരിത- സരിത 
കോലാഹലങ്ങളുമായി 
ചാനലിൽ നിറയുന്നു .
ചർച്ചകൾ,കൊഴുക്കുന്നു.  

"ഗോഗ്വാ" വിളിയുമായ്  
തെരുവിലണികളോ 
അക്രമ സമാരാഗ്നി 
കൊളുത്തി സകലതും 
തച്ചുടച്ചവരെല്ലാം  
തകർത്തു മുന്നേറുന്നു .. 

ജ്വലിക്കും സമരാഗ്നി 
കെടുത്താൻ പണിപ്പെട്ടു   
ജലപീരങ്കിചീറ്റിച്ചെത്രയോ 
ജലം സർക്കാർ വൃഥാ 
പാഴാക്കികളയുന്നു .  

കുടിവെള്ളവും തേടി  
നെട്ടോട്ടമോടും ജനം  
ദുരിതമേറിയിന്നും 
തെരുവിലലയുന്നു. 
ഭരണ-സമരാഭാസ .
ദുരിതം പേറാൻ മാത്രം 
വിധിയുള്ളവർ  നമ്മൾ  
സഹികെട്ടലയുന്നു. 

മൂല്യം തകരുന്നോരിന്ത്യൻ 
കറൻസി പോൽ    
വിലകെട്ടവരായ   
നമ്മുടെ നേതാക്കന്മാർ .
വിളപ്പിൽശാലതൻ 
മാലിന്യത്തെക്കാളേറെ  
നാറുന്നോരഴിമതിമാലിന്യ 
കൂമ്പാരത്തിൽ പുളച്ചു 
മദിക്കുന്ന പുഴുക്കൾ 
തന്നെയല്ലേ? 

നാറ്റമേറുമശ്ലീലക്കഥയുടെ   
മേച്ചിൽപ്പുറങ്ങൾ തേടി   
വരാഹ ജന്മം പൂണ്ടെങ്ങും   
തിരഞ്ഞു നടക്കുന്നവരല്ലോ  
ന്വേഷണാല്മകമാവേശ- 
ത്വരയാർന്നൊരു നൂതന   
മാധ്യമ ലേഖകന്മാർ. 

വിഷം പോലെയുള്ള  
"വിഷയ" ദൃശ്യങ്ങൾ 
കാണിച്ചു ചാനലിൻ    
റേറ്റ് കൂട്ടാൻ നാറ്റക്ക
തന്നതിപ്രളയമൊഴുക്കി    
ഹീന- സംസ്കാരത്തിൻ 
കേദാര ഭൂമിയായി, 
കോമള ശ്യാമള കേരളം 
മാറിയെന്നോ?പണ്ട്  
മാവേലി മന്നൻ വാണ  
സ്വർഗ്ഗ തുല്യമാം നാട് ? 
ദൈവത്തിൻ സ്വന്ത നാട്. 















No comments:

Post a Comment