അഷ്ടലക്ഷ്മിയാം വിജയലക്ഷ്മിതന്നംശമായ്
അഗ്നിയിൽ നിന്നുയർന്നുവന്ന ദേവിയാൾ
ദ്രുപതരാജശപഥപൂർത്തീകരണത്തിനായ്
ദ്രൗപതി,പാർത്ഥന്റെ പ്രതിശ്രുതവധുവായി.
ഭിക്ഷയായ് കിട്ടിയതൊന്നിച്ചുതുല്യമായ്
ഭക്ഷിക്കുവാനമ്മചൊന്നതിനാലല്ലോ
ഇഷ്ടപത്‌നിയായ്പാണ്ഡവർക്കേവർക്കും
ശിക്ഷപോലെ കൃഷ്ണ, പാഞ്ചാലിയായത്രേ!
പാഞ്ചാലീസ്വയംവരവേദിയിൽ കർണ്ണനും
പാരിഹാസ്യരായ് ഇന്ദ്രപ്രസ്ഥേയാകൗരവർ
പാഞ്ചാലിതൻ പൊട്ടിച്ചിരി കേട്ട് സുയോധനൻ
പരിഹാരാർത്ഥമുഗ്രശപഥമെടുത്തത്രേ!
ചൂതുകളിയിലാകെതോറ്റപ്പോൾ ധർമ്മജൻ
ഏതുമില്ല,പണയമേകിടാനെന്നായപ്പോൾ
പാതിമെയ്യായകൃഷ്ണയെപ്പോലുമവരന്ന്
ചൂതിനുപണയവസ്തുവായ് നൽകി പോൽ !
കള്ളച്ചൂതിലതിവൈഭവർ,കൗരവർ
തുള്ളിയാർത്തു ജയഭേരിയിൽ, കൃഷ്ണയെ
ഭള്ളുവിളിച്ചപഹസിച്ചെന്നതുമല്ല,വളുടെ
വെള്ളവസ്ത്രങ്ങളോരോന്നായഴിച്ചല്ലോ
നഗ്നയാക്കപ്പെടുവതറിഞ്ഞൊരു കൃഷ്ണയോ
ഭഗ്നയായ്,മാനം രക്ഷിപ്പതിന്നായവൾ
കൃഷ്‌ണാ,കൃഷ്ണായെന്നു വിലപിക്കയാൽ
കൃഷ്ണനന്നവൾക്കേകി സംരക്ഷണം
"കെട്ടഴിഞ്ഞ മുടി കെട്ടിവയ്ക്കണമെങ്കിൽ
വെട്ടിപ്പിളർത്തണം ദുശാസനനെഞ്ചകം
നെഞ്ചകം തന്നില് നിന്നുമൊഴുകുന്ന
ചെഞ്ചോരയെന്റെ മുടിയിൽ പുരട്ടണം"
ഇത്ഥം ശഠിച്ച പാഞ്ചാലി പ്രതികാരത്തിൻ
മൂർത്തമാം രൂപമായി ഭവിച്ചല്ലോ
കീർത്തിതമായവൾ സ്ത്രീതന്നഭിമാന
പാത്രമായെന്നുമാദരണീയയായ്!
No comments:
Post a Comment