Sunday, December 3, 2023

പുനഃസമാഗമം

 

ഓർമ്മകൾ ഓടിക്കളിക്കുന്നോരെൻ വീടി-

ന്നോരത്ത് ചെന്നുഞാനെൻ കിനാവിൽ.  

ആ വീടിന്നോടുഞാൻ വിടചൊല്ലിയിട്ടിന്നോ-

രാറേഴുവർഷത്തിന് മേലെയായി.


എന്തിനാണെൻ വീട് വിറ്റു ഞാൻ പോയിയ -

തെനിക്കിന്നുമജ്ഞാതമാം കാര്യമല്ലോ? 

എന്റെ ബാല്യ -കൗമാര വികൃതികൾ-

ക്കെന്നുമഭയമായ് നിന്ന വീട്. 


എൻപ്രിയഭവനമതെന്നുമെനിക്കൂർജ്ജ-

മൻപോടെയേകിയ മാതൃഗേഹം. 

വീണ്ടും ഞാനിവിടെയെത്തിയപ്പോഴയ്യോ,  

വിഷാദഭരിതമായെന്റെയുള്ളം.


വീട്‌ കാണുന്നില്ലാ,യെൻവീടില്ല,വിടതാ 

ഭീകരം! ഫ്‌ളാറ്റിന് സമുച്ചയം താൻ!

എത്രയോ നിലകളായ് കെട്ടിയുയർത്തിയ

പത്രാസുകാട്ടുന്ന വൻ നിർമ്മിതിയായ് 


കോട്ടപോൽചുറ്റുമതിൽകെട്ടിപ്പൊക്കി,നേർ-

ക്കാറ്റിന്റെപോലും ഗതിതടഞ്ഞു.  

തൊടിയിൽ നിറഞ്ഞൊരാവൃക്ഷലതാദികൾ 

അടിവേര് മാന്തിയുമില്ലാതാക്കി !


നടവഴിയും പിന്നെ നടുമുറ്റവുമമ്പേ 

അടപടലമാകെ"ടൈലു"പാകി.  

ഒരു തുള്ളിവെള്ളവും കിനിയാതീഭൂമിയെ 

മരുഭൂമിയാക്കുന്ന "തറവേല"താൻ !


ഞാൻ വളർന്നതാംഭൂമിയപ്പാടെ മാറിയോ? 

ഞാനിവിടെയുമിന്നന്യനായോ? 

എന്റെ പുനഃസമാഗമം എത്രയോദു:ഖമായ് 

എനിക്കെന്നുമതോർമ്മയിൽ നീറ്റലായി. ..

No comments:

Post a Comment