ഓർമ്മകൾ ഓടിക്കളിക്കുന്നോരെൻ വീടി-
ന്നോരത്ത് ചെന്നുഞാനെൻ കിനാവിൽ.
ആ വീടിന്നോടുഞാൻ വിടചൊല്ലിയിട്ടിന്നോ-
രാറേഴുവർഷത്തിന് മേലെയായി.
എന്തിനാണെൻ വീട് വിറ്റു ഞാൻ പോയിയ -
തെനിക്കിന്നുമജ്ഞാതമാം കാര്യമല്ലോ?
എന്റെ ബാല്യ -കൗമാര വികൃതികൾ-
ക്കെന്നുമഭയമായ് നിന്ന വീട്.
എൻപ്രിയഭവനമതെന്നുമെനിക്കൂർജ്ജ-
മൻപോടെയേകിയ മാതൃഗേഹം.
വീണ്ടും ഞാനിവിടെയെത്തിയപ്പോഴയ്യോ,
വിഷാദഭരിതമായെന്റെയുള്ളം.
വീട് കാണുന്നില്ലാ,യെൻവീടില്ല,വിടതാ
ഭീകരം! ഫ്‌ളാറ്റിന് സമുച്ചയം താൻ!
എത്രയോ നിലകളായ് കെട്ടിയുയർത്തിയ
പത്രാസുകാട്ടുന്ന വൻ നിർമ്മിതിയായ്
കോട്ടപോൽചുറ്റുമതിൽകെട്ടിപ്പൊക്കി,നേർ-
ക്കാറ്റിന്റെപോലും ഗതിതടഞ്ഞു.
തൊടിയിൽ നിറഞ്ഞൊരാവൃക്ഷലതാദികൾ
അടിവേര് മാന്തിയുമില്ലാതാക്കി !
നടവഴിയും പിന്നെ നടുമുറ്റവുമമ്പേ
അടപടലമാകെ"ടൈലു"പാകി.
ഒരു തുള്ളിവെള്ളവും കിനിയാതീഭൂമിയെ
മരുഭൂമിയാക്കുന്ന "തറവേല"താൻ !
ഞാൻ വളർന്നതാംഭൂമിയപ്പാടെ മാറിയോ?
ഞാനിവിടെയുമിന്നന്യനായോ?
എന്റെ പുനഃസമാഗമം എത്രയോദു:ഖമായ്
എനിക്കെന്നുമതോർമ്മയിൽ നീറ്റലായി. ..
No comments:
Post a Comment