Monday, September 7, 2015

വരരുചിപ്പഴമയിലെ അഗ്നിഹോത്രി



നിരവധി ഐതിഹ്യകഥകളാൽ സമ്പന്നമാണ് കേരളപ്പെരുമ,

"മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍ -
ത്തച്ചനും പിന്നെ വള്ളോന്‍, വായില്ലാക്കുന്നിലപ്പന്‍
വടുതല മരുവും  നായര്‍, കാരയ്ക്കല്‍ മാതാ
 ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
 ങ്ങത്തെഴും പാക്കനാരും   നേരേ
നാരായണഭ്രാന്തനുമുടനകവൂര്‍-
 ച്ചാത്തനും പാണനാരും"
ഉൾപ്പെടുന്ന പറയി പെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള  ഐതിഹ്യകഥകൾ
അവയിൽ തിളക്കമാർന്നവയും പ്രചുര പ്രചാരം സിദ്ധിച്ചതുമാണ് .
ഒരുപക്ഷേ ,ഇത്തരംഐതിഹ്യകഥകളിൽ നിന്നാവാം  ഒരു നാട്ടിന്റെ വീരേതിഹാസങ്ങളായി  മിത്തുകളും അവയിലെ കഥാപാത്രങ്ങളും പിറവിയെടുക്കുന്നത് .
ചരിത്രമാണോ, ഐതിഹ്യമാണോ, അതൊ വെറും കെട്ടുകഥയാണോ എന്നൊന്നും ആര്‍ക്കും തറപ്പിച്ചു പറയാന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണമാണ് പന്തിരുകുലത്തെക്കുറിച്ചുള്ള നമുക്കുള്ള അറിവുകളും അവയുമായി ബന്ധപ്പെടുത്തിയുള്ള  ചില ചരിത്രസ്മാരകങ്ങളുടെ കണ്ടെത്തലുകളും. .

പറയി പെറ്റ പന്തിരുകുലത്തിലെ ഓരോ അംഗത്തെയും കുറിച്ചു ഒരുപാടു കഥകള്‍ ഇന്നും പ്രാബല്യത്തിലുണ്ട് .അവരുടെ ഒക്കെ താവഴികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ചിലർ ഇന്നും ഉള്ളതായും പറയപ്പെടുന്നു
പന്തിരുകുലത്തിലെ മേഴത്തോള്‍ അഗ്നിഹോത്രി, പാക്കനാര്‍ , വടുതലനായര്‍ , ഉപ്പുകൂറ്റന്‍ കാരയ്ക്കലമ്മ, പെരുന്തച്ചന്‍,അകവൂര്‍ ചാത്തന്‍,, വള്ളോന്‍, പാണനാര്‍,,നാറാണത്തു ഭ്രാന്തന്‍എന്നിവരുടെ പിന്‍തലമുറക്കാര്‍ എന്നുകരുതുന്നവരിൽ ചിലരെ  തിരിച്ചറിഞ്ഞിട്ടുണ്ടത്രേ!
2004-ല്‍ ഇക്കൂട്ടരുടെ ഒരു സംഗമം തൃത്താലയില്‍ നടന്നിരുന്നു. ഡി.എന്‍ .എ പഠനവുമായി സഹകരിക്കാന്‍ തയ്യാറായ എട്ടുകുടുംബങ്ങളുടെ രക്തം പഠനത്തിനായി ശേഖരിച്ചു തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ  ബയോ- ടെക്നോളജിയിൽ  ചില ശാസ്ത്രീയ പഠനങ്ങൾ നടന്നു വരുന്നു .

മേഴത്തോൾ അഗ്നിഹോത്രി

പറയി പെറ്റ പന്തീരുകുലത്തിലെ പ്രഥമ ജാതൻ മേഴത്തോൾ അഗ്നിഹോത്രിയാണല്ലോ?
ബ്രഹ്മദത്തൻ എന്നായിരുന്നുവത്രേ  അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം.
വരരുചിയുടെ കല്പനയനുസരിച്ചു ഭാര്യയായ  പറയി  ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തിയത്രേ!
ആ ശിശു ഏതോ ദിവ്യ ചേതസുള്ള ഒരുകുഞ്ഞായിരുന്നുവെന്നും ഒരിക്കൽ  മനയിലെ അന്തർജ്ജനം  കുളിയ്ക്കാനായി കുട്ടിയുമൊത്തു പുഴയിലേയ്ക്ക്‌ പോയപ്പോൾ ,കുട്ടി അവരുടെ താളിക്കിണ്ണത്തിൽ,പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം.
ശിവലിംഗം തിരുത്താലത്തിൽ(താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും, ക്രമേണ  തൃത്താല അപ്പനും ആയി എന്ന് ഒരു വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരിലാണല്ലോ ഇന്ന്  അറിയപ്പെടുന്നത്
അഗ്നിഹോത്രി യജ്ഞസംസ്കാരത്തെ പുനരുദ്ധരിച്ചു ഏതാണ്ട് നൂറു യാഗങ്ങൾ  അനുഷ്ഠിച്ചുവെന്നും ഒരു കഥ പ്രചാരത്തിലുണ്ട്.
32 മനകളിൽ 7 മനകൾ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളിൽ സഹകരിച്ചിരുന്നത്‌. നൂറു യാഗങ്ങൾ നടത്തുന്നവർ  ഇന്ദ്രസമാനരായി തീരുമെന്നതിനാൽ   ദേവേന്ദ്രൻ,യജ്ഞത്തിൽ  പങ്കെടുത്ത ആ ഏഴ്‌ ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം,ഇന്ദ്രതുല്യ പദവി നൽകുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകൾ നേരുകയും ചെയ്തു എന്നും ഐതിഹ്യം.
അഗ്നിഹോത്രി യാഗങ്ങൾ നടത്തിയ സ്ഥലമാണത്രേ പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടുതുടങ്ങിയത്
പന്തിരുകുലഭ്രാതാക്കളിൽ വായില്ലാക്കുന്നിലപ്പനൊഴികെ ജീവിച്ച പതിനൊന്നു പേരും പരസ്പരം തിരിച്ചറിയുകയും സ്‌നേഹത്തോടെ കഴിയുകയും അച്ഛൻ വരരുചിയുടെ  ശ്രാദ്ധദിവസം പതിനൊന്നു പേരും അഗ്നിഹോത്രി ഇല്ലത്ത് ഒത്തുകൂടുകയും ഒരുമിച്ച് ബലിയിടുകയും ചെയ്തിരുന്നുവെന്നും വിശ്വാസം
മഹാജ്ഞാനിയായിരുന്ന  അഗ്നിഹോത്രിക്ക്‌ മണ്ണിനെയും വൃക്ഷങ്ങളെയും മൃഗങ്ങളെയും കാറ്റിനെയും നിയന്ത്രിക്കാനുള്ള ആത്മീയശക്തിയു  ണ്ടായിരുന്നുവെന്നും .അദ്ദേഹം  ലോകത്തിന്  ദിവ്യൗഷധം പ്രദാനം ചെയ്യുവാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന   യാഗങ്ങളുടെ അവതാരപുരുഷനായിരുന്നുവെന്നും കരുതപ്പെടുന്നു.  കേരളദേശത്തിനു പുറത്ത് ചോള-പാണ്ഡ്യ രാജ്യങ്ങളിലും അഗ്നിഹോത്രി തന്റെ ആത്മീയപ്രഭാവം പ്രകടിപ്പിച്ചിട്ടുണ്ടത്രേ !
അഗ്നിഹോത്രിയുടെ ഇല്ലം എന്ന് വിശ്വസിക്കപെടുന്ന തൃത്താല വേമഞ്ചേരി മനയ്ക്കു പഴക്കം 1400 വര്‍ഷം.പഴക്കം കാര്‍ബണ്‍ ഡേറ്റിംഗ് എന്ന ശാസ്ത്രീയ പരിശോധന വഴി ഈ കണ്ടെത്തിയെന്നും  ഈയിടെ വാർത്തകൾ ഉണ്ടായിരുന്നു.. .
അഗ്നിഹോത്രിയുടെ ജീവിത കഥയുമായി ബന്ധമുള്ള  പ്രദേശങ്ങളാണ് - യാഗേശ്വരം, മേഴത്തൂര്‍, തൃത്താല എന്നിവ

(കടപ്പാട് വിക്കിപ്പീഡിയ / ഗൂഗിൾ )
ചിത്രം തൃത്താല ക്ഷേത്രം

No comments:

Post a Comment