Tuesday, September 10, 2013

പുകില് തന്നെ വൻപുകില്


kerala women carrying harvest

പുകില് തന്നെ വൻപുകില്

ചിങ്ങമാസക്കാലമായി 
ചമ്പാവ് വിളഞ്ഞുവല്ലോ 
ചിത്തിരക്കണ്ടം കൊയ്യാറായ് 
ചാത്തനെന്റെ കെട്ടിയോന്റെ  
കാവലിലാണീക്കണ്ടം.  
കൊയ്ത്തുകാരി പെണ്ണാള് 
കൊയ്ത്തരിവാൾ രാകിടുന്നേ..  
കൊയ്ത്തു പാട്ടിന്നീണത്തിൽ 
കൊയ്തു, കൊയ്തു മുന്നേറാൻ...  
കതിര് കൊയ്തു, കൊയ്തു കൂട്ടി,
കറ്റകെട്ടി, കളത്തിലാക്കി, 
മെതിച്ചു കൂട്ടി,പൊലി പിടിച്ചു,
കാറ്റിൽ തൂറ്റി, പൊലിയളന്നു
തമ്പുരാന്റെ അറയിലാക്കി.
പതവും വാങ്ങി,പാതിരായ്ക്ക്
കുടിയിലെത്തി,കുത്തിപ്പാറ്റി
കഞ്ഞിവച്ച് വയറു കാഞ്ഞ
ക്ടാങ്ങൾക്കായത് വിളമ്പി.
രണ്ടു വറ്റും നാഴിയുരിയ
കഞ്ഞിവെള്ളം ഉപ്പുകൂട്ടി 
ഞാനുമതു മോന്തിയല്ലോ.

അപ്പോഴതാ,വരണുണ്ട് 
"തമ്പുരാൻപടിക്കൽ"നിന്നും,
കിട്ടിയോരാകാശിനയ്യോ,
കള്ളുമോന്തി,പാട്ടു പാടി  
ആടിയാടി,നാലുകാലിൽ 
കെട്ടിയോനും വന്നു കേറി.
പിന്നെയെന്റെ മാളോരേ,
എങ്ങനെ ഞാൻ ചൊല്ലുമതു
പുകില് തന്നെ വൻപുകില്.
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ്യ്‌ തരികിട തിന്ത തോം ...  


No comments:

Post a Comment