ആവണിപ്പിറപ്പിൻ മുന്നെ
ആർഭാടത്തോടെ നമ്മൾ
പണ്ടാചരിച്ചിരുന്നോരോണം,
പിള്ളേരോണം.
തിരുവോണത്തിന്നിരുപത്തേഴു-
നാളുകൾക്ക് മുന്നേ നമ്മൾ
കളിയാടി വന്നോരോണം
പിള്ളേരോണം....
കർക്കിടകപ്പേമാരിക്കും
പത്തുനാളൊരു തെളിവുണ്ടേ
അപ്പോൾ നമ്മളാഘോഷിപ്പൂ
പിള്ളേരോണം.
തിരുവോണനാളിൻ നാന്ദി
കുറിക്കുവാൻ പണ്ട്,
നമ്മളാചരിച്ചു തുടങ്ങിയ
പിള്ളേരോണം .
ആർപ്പോ... ഇർറോ, ഇർറോ
എന്ന്
കുട്ടിക്കൂട്ടം കൂട്ടുചേർന്ന്
ആർപ്പുവിളിച്ചാമോദിച്ചു
കഴിഞ്ഞ കാലം.
മഴപെയ്തു വെള്ളം പൊങ്ങി,
പാടമൊക്കെ കായലായി
വാഴപ്പിണ്ടി ചങ്ങാടത്തിൽ
തുഴഞ്ഞ കാലം...
പൂവിളിപ്പാട്ടിന്റെ നല്ല
ശീലുകൾ
മെല്ലെ,മെല്ലെ
ഗ്രാമ,ഗ്രാമാന്തരങ്ങളിലും
മുഴങ്ങും കാലം.
പിള്ളേരോണമെന്നു കേൾക്കെ
അത്ഭുതം കൂറി നിൽപ്പൂ
അച്ഛനുമമ്മക്കുമൊറ്റ-
പ്പുത്രനാം കുട്ടി.
കൂട്ടുകുടുംബരീതി പാടേ
ശിഥിലമായതിൽ പിന്നെ
നാട്ടുനടപ്പുകളൊക്കെ
കീഴ് മേൽ മറിഞ്ഞു .
പൂവേ പൊലി, പൊലിയെ,
പൊലി എന്ന്
കുട്ടിക്കൂട്ടം കൂട്ടുചേർന്ന്
ആർപ്പുവിളിച്ചാമോദിച്ചു
കഴിഞ്ഞ കാലം.
ഇങ്ങിനി വരാത്തവണ്ണം
കൊഴിഞ്ഞു
പോയാ ദിനങ്ങൾ
നന്മയുടെ നറുമലർ
വിടരും കാലം!
No comments:
Post a Comment