എട്ടുകാലിയുടെ ആത്മരോദനം
ദിക്കുകളെട്ടിലും തട്ടിപ്പിന്നാശാനെന്നു
ദുഷ്കീർത്തിയുള്ളൊരു പ്രാണിയാം ഞാൻ
സ്വന്തമായിട്ടൊരു കൂട് നിർമ്മിച്ചതിൻ
മൂലയിൽ ഏകനായി മേവിടുന്നോൻ
എന്നെയെന്തിന്നിഹ,തേജോവധം
നിങ്ങൾചെയ്തിടുന്നേറെ നാളുകളായ്
"എത്ര ചാതുര്യത്തോടെയാണ് നീ
ചിത്രസുന്ദരമീ വലകൾ നെയ്തീടുക
മഞ്ഞു തുള്ളികൾ മുത്തു ചാർത്തിയ
മഞ്ജുഗേഹമതിലേകനായ് ...
ഉലാത്തിടുന്നു നീ ഏകാശാസനാ
ഭാവമാർന്നതിലോലനായ് ... "
ചിത്ര ചാതുരിയാർന്ന പാവങ്ങൾ
മിത്രമാം നെയ്ത്ത്കാരു ഞങ്ങൾ
എത്രയോകാലമായ് നിങ്ങളീഞങ്ങളെ
"ദുഷ്ടരെന്നു വിളിച്ചപഹസിപ്പൂ
"എട്ടുകാലികളവർ കെട്ടും വലയിൽ
പെട്ടിടാതെ നിങ്ങൾ സൂക്ഷിക്കേണം
പെട്ടുപോയെന്നാൽ മോചനമൊട്ടുമേ
കിട്ടുകില്ലെന്നുമോർത്തിടെണം ..."
ഇപ്രകാരം ചൊല്ലിയല്ലേ നിങ്ങൾ
നിത്യവും ഞങ്ങളെ അവമതിപ്പൂ
ഞങ്ങൾ കെട്ടും വലയിലെന്തിനു
നിങ്ങൾ പൂമ്പാറ്റകൾ വീണിടുന്നൂ
വലയിൽ വീണൊരു പൂമ്പാറ്റയതിനെ
വെറുതെ കളയുവാനായിടുമോ?
വെബ് ലോകം തീർക്കും വിനാശവലകളെ
വേണ്ടെന്നു നിങ്ങൾ പറയുന്നുണ്ടോ?
ചാറ്റിങ്ങു,ചീറ്റിങ്ങായ് മാറ്റി വിഷം കുത്തും
ഇരുകാലിജീവികൾ തീർക്കും വലകളിൽ
അറിയാതെ കുടുങ്ങിപ്പിടയും പൂമ്പാറ്റകൾ
നിരവധിയായില്ലേ മാലോകരെ ?
അവരെ സമൂലം നശിപ്പിക്കാനാവാത്തവർ
വെറുതെ,യീഞങ്ങളെ വിട്ടേക്കുക.
നേരായ വഴികൾ കാട്ടിനീയീശ്വരാ
പൂമ്പാറ്റപോലെ പറക്കാൻ കൊതിക്കുന്ന
പാവം പെണ്‍കുട്ട്യോളെ രക്ഷിക്കണേ
ദുഷ്ടരെന്നിനിയുംപറയാതെ ഞങ്ങളെ
ശിഷ്ടരായ് മാറ്റാൻ വരമേകണേ ....
No comments:
Post a Comment