അറബിക്കല്യാണം
അത്തറിന്‍ സുഗന്ധവുമായ്
വന്നെത്തി, പത്തേമാരി.
തങ്കത്തിന്‍ തിളക്കമേറും
മലബാറിന്‍ ഹൂറികളായ,
മൈലാഞ്ചിപ്പെണ്ണും തേടി
"ഇബിലീസു"കളറബികളെത്തി.
തേന്‍ നുകരാന്‍ കരിവണ്ടുകള്‍
പുതുപൂക്കള്‍ തേടുംപോലെ
കുടിലുകളില്‍ കൂമ്പിനില്‍ക്കും
നാലുമണി പൂക്കള്‍ തേടി ,
പണസഞ്ചിക്കിലുക്കമോടെ
ദല്ലാളുകളോടി നടപ്പൂ .
തുടികൊട്ടി,പാണര്‍ പാടും
വീരര്‍ തന്‍ കഥകള്‍ പോലെ
വഞ്ചകരാം ദല്ലാളന്മാര്‍
മലനാട്ടില്‍ പാടി നടപ്പൂ
അറബികല്യാണത്തിന്റെ -
അസുലഭ ഭാഗ്യകഥകള്‍.
അറബിക്കാ,യാര്‍ത്തിയേറി,
വീട്ടുകാര്‍വലയിലതായി.
മൊഞ്ചത്തിപ്പെണ്‍കുഞ്ഞിനെ
"മഹറിനു"പകരം നല്‍കി.
മൊഞ്ചുള്ള കന്യകമാരാം
മോഹിതര്‍ പെണ്‍കിടാങ്ങള്‍.
പുയ്യാപ്ലമാരവരൊത്തു
മറുനാട്ടിലെത്തിച്ചേര്‍ന്നു.
പുതുമോടി കഴിഞ്ഞുവല്ലോ,
"പൂതികള്‍" തീര്‍ന്നുവല്ലോ,
അചിരേണ വെളിവായല്ലോ
അറബിതന്‍ വിശ്വരൂപം,
സ്വര്‍ണ്ണത്തിൽപ്പൂശിയെടുത്ത
ചെമ്പിന്റെ ചേലുക്കായി .
അറബിതന്‍ മര്‍ദ്ദനമേറി
അവളുടെ കോലംകെട്ടു
പെണ്ണിന്റെ കിനാക്കളെല്ലാം
ചില്ലുപോല്‍ ചിന്നിച്ചിതറി.
"ഗദ്ധാമ"യെന്ന"വിളിപ്പോര്‍
ഗതിയില്ലാപ്പെണ്‍കിടാങ്ങള്‍
കഴുതകളായ് ദീനികളായി
കാതരരായ് കേണിടുന്നൂ....
അവരുടെ ദീനവിലാപം
കേട്ടില്ലേ മാലോകരേ?
അതിനോരറുതി വരുത്താൻ
സമുദായ സ്നേഹികളാകും
സോദരരൊത്തൊരുമിക്കൂ
സുല്ലിട്ടു നിർത്തുക നിങ്ങൾ
ഇമ്മാതിരി ദുരാചാരം.
No comments:
Post a Comment