Wednesday, January 9, 2013

വെറുതേ


   വെറുതേ 

അനന്തമാം  വിഹായസില്‍ 
നിരങ്കുശ സ്വതന്ത്രയായി,
ഏകയായി ചിറകുവിരിച്ചു, 
താഴെയുള്ള പ്രപഞ്ചത്തിനേക്കാള്‍   
താനേറെ മുകളിലാണെന്നഹങ്കരിച്ചു, 
ഒരിക്കല്‍ ഒരു താന്തോന്നി പക്ഷി 
പാറി പാറി പറന്നു കൊണ്ടിരുന്നു. 

ഉയരങ്ങളിലേക്ക് ഉയരും തോറും 
അവള്‍ക്കു ആവേശം വര്‍ദ്ധിച്ചു .
അഭിമാന പുളകിത മനസ്സുമായി  
കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് 
അവള്‍ ചിറകുവീശി പറന്നുയര്‍ന്നു.
കഠിനമായ സൂര്യാഘാത മേറ്റ് 
അവള്‍ തളരാന്‍ തുടങ്ങി. 

നേരമേറെ പറന്നു കഴിഞ്ഞപ്പോള്‍  
ഈ പറക്കല്‍ അവള്‍ക്കു മടുത്തു. 
ഏകാന്തതയെ അവള്‍ വെറുത്തു.
കൂട്ടിനായി തനിക്കു ചുറ്റും നോക്കി.
അവള്‍ അത്യുന്നതങ്ങളിലായിരുന്നു .
മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ 
പറ്റാത്ത വിധം, വളരെ വളരെ 
ഉയരത്തില്‍... .

അവളുടെ ചിറകുകള്‍ തളര്‍ന്നു.
അവള്‍ താഴേക്കു നോക്കി. 
അവശയായ,ചിറകുകള്‍ കരിഞ്ഞ 
താന്‍ താഴേക്കു, കുഴഞ്ഞു വീണു 
പോകുമോയെന്ന്, ചകിതയായ 
ആ കിഷോരി ഭയന്നു വിറച്ചു.  

താഴെ, ഭീതിയുളവാക്കുന്നതും    
അഗാധവുമായ താഴ്വാര 
ഗര്‍ത്തങ്ങളിലേക്ക്‌ തല കുത്തനെ 
താന്‍ നിപതിക്കുമെന്നവള്‍ ഭയന്നു. 

താങ്ങാകാന്‍, തണലേകാന്‍  
ഒരു ചെറുചില്ലയെങ്കിലും 
കിട്ടിയിരുന്നെങ്കില്‍' 
കിട്ടിയിരുന്നെങ്കില്‍' 
ആ പക്ഷി വെറുതെ മോഹിച്ചു.   

ആ പക്ഷിയുടെ മോഹം 
വെറുതെയാകാതിരുന്നെങ്കില്‍   
വെറുതെയാകാതിരുന്നെങ്കില്‍ 
എന്ന് നമുക്കും 
വെറുതേ മോഹിക്കാം . 

No comments:

Post a Comment