Tuesday, November 20, 2012

ചിത്തിര പൈങ്കിളി പെണ്ണേ,

    ചിത്തിര പൈങ്കിളി പെണ്ണേ, 

പൂത്തിരിപോലുള്ള പുഞ്ചിരിയുമായ് , 
ചിത്തിര പൈങ്കിളിപെണ്ണേ,വരികില്ലേ?  
കാത്തിരിപ്പൂ കൂട്ടിലമ്മക്കിളിയിന്നും  
കാട്ടില്‍ മുഴങ്ങും കൂ.. ഹൂ.. വിളിയുമായ്..
*    *    *   *   *   *   *      *     *     * "
മഞ്ഞുകാലം മരം കോച്ചും തണുവുമായ്..
വന്നു ചേര്‍ന്നല്ലോ,ഞാൻ ചൂട് പകര്‍ന്നിടാം... 
എന്നരികില്‍ നിന്നു പോവരുതെന്‍, കുഞ്ഞേ 
വന്നിരിക്കൂ,കൂട്ടിലൊന്നിച്ചിരുന്നിടാം...
മുട്ടിയുരുമ്മിയിരുന്നെന്നാലീകൂട്ടി-
ലിത്തിരിചൂടു പകര്ന്നു ഞാൻ തന്നീടാം.. 

കാട്ടിലെമ്പാടും കെണിയുമൊരുക്കിയാ- 
വേട്ടക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നറിയുക,
രാക്ഷസ മാനസര്‍ നിന്നെ പിടിച്ചെന്നാല്‍ 
രക്ഷിച്ചിടാനാര്‍ക്കുമാകില്ലെന്നോര്‍ക്കൂ.നീ ..
ശാട്യം വെടിഞ്ഞു നീ  പൊന്കുഞ്ഞേയീകൂട്ടിൽ   
ശാന്തമായ് വന്നു ശയിക്കുക പൈങ്കിളീ". 

ചിത്തിര പൈങ്കിളി, ചിങ്കാരി പൈങ്കിളി 
ഇത്തിരി കോപമാര്‍ന്നിഥം മൊഴിഞ്ഞത്രേ, 
"നിസ്തുലമാകുമീ കാനനത്തിൻ  ഭംഗി,
വിസ്തരിച്ചൊന്നു ഞാന്‍  കണ്ടു മടങ്ങിടാം"
മറുവാക്കു കേൾക്കാന്‍ കാത്തിരിക്കാതവള്‍ 
വെറുതെയലഷ്യമായ്,മെല്ലെ,പറന്നുപോയ്‌

വന്നില്ല, നേരമിരുട്ടിവെളുത്തിട്ടും 
വര്‍ണക്കിളിക്കുഞ്ഞു,ചിത്തിര പൈങ്കിളി. 
കാനനച്ചോലതന്‍ തീരത്തു കണ്ടുവോ ?
കഴുകന്‍ ചവച്ചിട്ട കിളിതന്നിളം മേനി. 

കണ്ടവരുണ്ടോയെന്‍ ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും തിരയുന്നു. 
കണ്ടവരുണ്ടോയെന്‍,ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും കരയുന്നു.

കാട്ടിൽ മുഴങ്ങും കൂ ഹൂ വിളിയുമായ്      
അമ്മക്കിളിയിന്നും തേങ്ങി പറക്കുന്നു  

No comments:

Post a Comment