Sunday, November 18, 2012

ലോകനീതി

  
        ലോകനീതി

മൂവന്തിനേരത്ത്, മുന്നാഴിപ്പൂവുമായ്
ചേമന്തിപ്പെണ്‍കൊടി മാല കോര്‍ത്തു. 
കോവിലില്‍ വച്ചെന്നും കിന്നരിച്ചീടുന്ന 
കോമള രൂപനെ ധ്യാനിച്ചവള്‍,
പൂമാലയേന്തിതന്‍ മാരനേയും തേടി,
കാവിലെ കോവിലില്‍കാത്തു നിന്നു.

മാരന്‍ കനിഞ്ഞില്ല,മാലയും വാങ്ങീല 
പ്രേമാര്‍ദ്ര,മാന്‍പേട സിംഹിയായി. .
കോപകലുഷിത,പൂമാല പൊട്ടിച്ചു
താരാപഥം തന്നിലേക്കാഞ്ഞെറിഞ്ഞു. .

താരാപഥം തന്നില്‍ മിന്നുന്ന മാണിക്യം
താരമോ ചേമന്തി പെണ്ണിന്‍ പൂവോ ?  
ആകാശ ഗംഗയില്‍ നീരാടാനെത്തിയ
ആതിരചന്ദിരന്‍ സംശയിപ്പൂ .  
 
പൂമാല ചൂടുവാനാവേശ,മോഹിതന്‍
പൂന്തിങ്കള്‍ തോണി തുഴഞ്ഞിതെത്തി
താരാപഥത്തിലെ ചേമന്തി
പ്പൂക്കളെ 
താലോലിച്ചിട്ടു തന്‍ മാറിലേന്തി .
 
ചന്ദ്രന്റെ മാറില്‍കളങ്കമെന്നോതി നാം
ചേമന്തി തന്‍ ദൈന്യമാരറിവൂ..
ചേമന്തി
പ്പൂവു കളങ്കമായ് കാണുമീ 
ലോകനീതിന്യായ,മന്യായമല്ലേ  ?

No comments:

Post a Comment