Monday, October 29, 2012

നിനവോ കനവോ


നിനവോ, കനവോ?
നിനവിന്‍ കനവോ?
കനവിന്‍  നിനവോ?
മഴവില്‍ നിറമായ്‌..
മനസ്സില്‍ തെളിവൂ..

ഇരവോ, പകലോ?
ഇരവും പകലും 
ഇണ ചേര്‍ന്നാലേ 
ഋതുവുണ്ടാകൂ..

ശിശിരം വന്നാല്‍ 
പിറകേയെത്തും 
മധു മാസത്തിന്‍ 
മധുരം പാടും 
കോകില യുഗ്മം.

സുഖ, ദുഃഖങ്ങള്‍ 
നിറഞ്ഞതല്ലേ?
നരനീയുലകില്‍  
ജീവിത യാത്ര..

ഋതുക്കളാം, തന്‍ 
രഥത്തിലേറി
ഗമിപ്പൂ കാലം
ശര വേഗത്തില്‍
നിറുത്തിടാനായ് 
  നമുക്കിതാമോ?   

ശിശിര, വസന്തം 
നിറഞ്ഞ കാലം 
വഴികാട്ടുമ്പോള്‍
നമുക്ക് വേറെ 
വഴിയില്ലല്ലോ?
കടന്നുപോകാന്‍.  

തനുവോ, മനമോ?
മനവും തനുവും  
കനവില്‍ പോലും 
ഒരുപോലായാല്‍ 
വിടരും പൂക്കള്‍
   മരുവില്‍ പോലും.. 
കഠിനാദ്ധ്വാനം 
ചെയ്തു ഭഗീരഥൻ 

വിണ്ണിന്‍ ഗംഗയെ 
മണ്ണിലൊഴുക്കിയ   
മാതൃക തേടി 
പോവുകയെന്നാൽ  
നമ്മുടെ 
കനവുകളെല്ലാം 
നിനവായ് മാറും  

 

 












No comments:

Post a Comment